യുവതിയെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

യുവതിയെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

വർക്കലയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ചുതെങ്ങു സ്വദേശിനിയെ ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരം ആറര മണിയോടെ അകത്തുമുറി റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചു ആക്രമിച്ചു എന്ന പരാതിയിന്മേലാണ് അറസ്റ്റ്. വെട്ടൂർ സ്വദേശികളായ വിജയൻ (36) , പൊടിയൻ എന്ന് വിളിക്കുന്ന ഷിബി (52) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അജയൻ ഒളിവിലാണ്‌.

വർക്കലയിലെ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റ് കൂടിയായ യുവതി , ജോലി സംബന്ധമായ ആവശ്യത്തെ തുടർന്ന് ഇക്കഴിഞ്ഞ എട്ടാം തിയതി വൈകുന്നേരത്തോടെ അകത്തുമുറി ബസ്സ് സ്റ്റാൻഡിന് സമീപം എത്തുകയും തന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തശേഷം ക്യാഷ് കളക്ഷന് വേണ്ടി സമീപത്തെ റെയിൽവേ ട്രാക്കിന്‌ സമീപത്തെ വീട്ടിലേക്ക് പോവുകയുമായിരുന്നു. യുവതി ഒറ്റയ്ക്ക് ആണെന്ന് മനസിലാക്കിയ ഒന്നാം പ്രതി അജയൻ യുവതിയെ തടഞ്ഞു നിർത്തുകയും അസഭ്യം പറഞ്ഞുകൊണ്ട് ദേഹോപദ്രവം ചെയ്യാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. ഈ സമയം പരിസരത്ത് ഉണ്ടായിരുന്ന അജയന്റെ സുഹൃത്തുക്കൾ കൂടിയായ ഷിബിയും വിജയനും അജയനൊപ്പം ചേർന്ന് യുവതിയെ ദേഹോപദ്രവം ചെയ്തതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഉണ്ടായിരുന്ന തന്റെ സഹപ്രവർത്തകനെ യുവതി ഫോണിൽ വിളിക്കുകയും മൂന്ന് പേർ ആക്രമിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു. ഈ സമയം അജയൻ യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ചു വാങ്ങുകയും ചെയ്തതോടെ യുവതി പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഒന്നാം പ്രതി റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് യുവതിയുടെ കാലിൽ എറിയുകയും യുവതിയുടെ വലത് കാൽ മുട്ടിനു പരിക്കേൽക്കുകയും ചെയ്തു . യുവതിയെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുമ്പോൾ ഒന്നാം പ്രതിയായ അജയൻ യുവതിയെ റെയിൽവേ ട്രാക്കിൽ തള്ളിയിടുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നുണ്ട്. ഈ സമയം അവിടെ എത്തിയ സഹപ്രവർത്തകനെയും സംഘം മർദിക്കുകയായിരുന്നു. സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ അഭയം പ്രാപിച്ച യുവതിയെ അക്രമി സംഘം ആ വീട്ടിലും എത്തി തടഞ്ഞു വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് സുഹൃത്ത് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വന്ന രണ്ടും മൂന്നും പ്രതികളായ വിജയനും ഷിബിയും ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ അജയന് വേണ്ടിയുള്ള അന്വേഷണം ഉർജിതപ്പെടുത്തിയെന്നു വർക്കല പോലീസ് അറിയിച്ചു.

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

തിരുവനന്തപുരം: ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസി കളുടെ പ്രധാന കര്‍മ്മം. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. അതിന്‍റെ ഓര്‍മ്മയില്‍ മൃഗബലിയാണ് ബലിപെരുന്നാൾ ദിനത്തിന്‍റെ പ്രത്യേകത. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍.

https://newspaper.mathrubhumi.com/palakkad/news/eid-ul-adha-1.7680205

രക്തദാനവും രക്തദാന സമ്മത പത്രം കൈമാറലും നടത്തി കെ.ജി.എച്ച്.ഡി.എസ്.എ.യു. സി.ഐ.ടി.യു

രക്തദാനവും രക്തദാന സമ്മത പത്രം കൈമാറലും നടത്തി കെ.ജി.എച്ച്.ഡി.എസ്.എ.യു. സി.ഐ.ടി.യു

ആറ്റിങ്ങൽ: കേരള ഗവ.ഹോസ്പിറ്റലിൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യുവിന്റെ 12-മത് ജില്ലാ
സമ്മേളനത്തോടനുബന്ധിച്ചു രക്തദാനവും രക്തദാന സമ്മത പത്രം കൈമാറലും നടത്തി. സമ്മേളനത്തിന്റെ ഭാഗമായി 9-14 തീയതി വരെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്, ചിറയിൻകീഴ്, നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ജീവനക്കാർ രക്തദാനം ചെയ്തു.

രക്തദാന പരിപാടി ജില്ലാ പ്രസിഡന്റ്‌ അഡ്വ.ബി.സത്യൻ ഉൽഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽകുമാർ, ഗിരിജ, ശങ്കർ, വി.എസ്.ജോയ്ലാൽ, അനജ്, രാജപ്പൻപിള്ള, വിനീത് കുമാർ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇരുപത് പ്രവർത്തകരും ചിറയിൻകീഴ് നെയ്യാറ്റിൻകര ഹോസ്പിറ്റലിൽ പതിനഞ്ചു പേർ വീതവും രക്തം നൽകി. സമ്മേളനത്തിന്റെ ഭാഗമായി ജനറൽ ഹോസ്പിറ്റലിൽ ആരോരുമില്ലാത്ത രോഗികൾക്ക് വസ്ത്രദാനം, കാണ്ണാശുപത്രിയിൽ നേത്രദാനം, ആയൂർവേദ ഹോസ്പിറ്റലിൽ ഔഷധ തൈ നടൽ എന്നിവ സംഘടിപ്പിച്ചുണ്ട്.

പുതിയ വൈദ്യുതി കണക്ഷൻ: കെഎസ്‌ഇബി നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

പുതിയ വൈദ്യുതി കണക്ഷൻ: കെഎസ്‌ഇബി നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.

ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ
രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

വിക്രം മേക്കിങ് വിഡിയോയും മാസ്

വിക്രം മേക്കിങ് വിഡിയോയും മാസ്

കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. ചിത്രം ഒടിടി റിലീസ് ആയതിനു പിന്നാലെയാണ് മേക്കിങ് വിഡ‍ിയോ പുറത്തുവന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ എത്തിയത്. സൂപ്പർ താരങ്ങൾക്ക് സംവിധായകൻ ലോകേഷ് കനകരാജ് നിർദേശങ്ങൾ നൽകുന്നത് മാസ് സീനുകളുടെ ഷൂട്ടിങ്ങുമെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആക്ഷന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് മേക്കിങ് വിഡിയോയും. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരിക്കുന്നതും കാണാം. കൂടാതെ വലിയ വൈറലായി മാറിയ കമൽഹാസന്റെ പുഷ് അപ്പും വിഡിയോയിലുണ്ട്. റോളക്സായി സൂര്യയുടെ എൻട്രിയും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ചിത്രത്തിലെ അണിയറ പ്രവർത്തകരും വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വിക്രം തീം മ്യൂസിക്കിനൊപ്പമാണ് മേക്കിങ് വിഡിയോ എത്തിയത്.

https://youtu.be/qug2_937xc0

കമൽഹാസനൊപ്പം ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇന്നലെ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തത്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ കലാപം: 33 പേര്‍ക്ക് പരിക്ക്, പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ പിടിച്ചെടുക്കുന്നു

ശ്രീലങ്കയില്‍ കലാപം: 33 പേര്‍ക്ക് പരിക്ക്, പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ പിടിച്ചെടുക്കുന്നു

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍, ലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെയുടെ വസതി പ്രക്ഷോഭകര്‍ കയ്യേറി. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. വസതിയിലെ കിടപ്പുമുറിയും അടുക്കളയും പ്രക്ഷോഭകര്‍ കയ്യേറി. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടു. ഗോത്തബയ രാജ്യം വിട്ടെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ പ്രസിഡന്‍റ് സൈനിക ആസ്ഥാനത്തുണ്ടെന്നും ചില സൂചനകളുണ്ട്.

സൈനികരുടെ ബാരിക്കേഡുകൾ തകർത്ത് കൊളംബോയിൽ ജനപ്രളയം മുന്നേറുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. ലങ്കയില്‍ പലയിടങ്ങളിലും പൊലീസുകാരും കായിക താരങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. സനത് ജയസൂര്യ അടക്കമുള്ള കായിക താരങ്ങള്‍ പ്രക്ഷോഭനിരയിലുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു.