വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊല; കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും.

ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി.

അഫാൻ മറ്റ് രണ്ട് കൊലപാതകങ്ങള്‍ കൂടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നുവെന്നാണ് അഫാന്‍റെ മൊഴി. തട്ടത്തുമലയിലുള്ള അമ്മയുടെ ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങിയിരുന്നു. ബന്ധുക്കള്‍ പണം തിരിച്ചു ചോദിച്ചപ്പോൾ തർക്കവുമുണ്ടായി. ഇതിൽ വലിയ വൈരാഗ്യം അഫാന് ബന്ധുക്കളോട് ഉണ്ടായിരുന്നു. മുത്തശ്ശിയെയും അച്ഛന്‍റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുമ്പോൾ അമ്മയുടെ ബന്ധുക്കളെയും ലക്ഷ്യം വച്ചിരുന്നു.

കൊലപാതകങ്ങള്‍ ചെയ്യുന്നതിനിടെ മദ്യപിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് തട്ടത്തുമലയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കി. അല്ലെങ്കിൽ കൊലപാതങ്ങളുടെ എണ്ണം കൂടുമായിരുന്നു. കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഇനി വ്യക്തമാകേണ്ടത് സാമ്പത്തിക ബന്ധങ്ങളാണ്. വൻ സാമ്പത്തിക ബാധ്യതയാണ് കൊലക്ക് പിന്നിലെന്നാണ് അഫാൻ പറയുന്നത്. എന്നാൽ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാൻെറ അച്ഛൻ റഹിം നൽകിയ മൊഴി. അഫാന് ഇനി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. വിശദമായ അന്വേഷണത്തിൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുക. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

‘രോഹിത് പൊണ്ണത്തടിയന്‍; മോശം ക്യാപ്റ്റന്‍’; ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെ ക്ഷമ ചോദിച്ച് ഷമ

ഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിച്ച പോസ്റ്റില്‍ ക്ഷമ ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിന്‍വലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമര്‍ശനം. രോഹിത് ശര്‍മ തടിയെനെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.

തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കൡക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് താന്‍ പറഞ്ഞതെന്നും ഷമ പറഞ്ഞു. ‘ഒരു കായികതാരം എപ്പോഴും ഫിറ്റ്‌നസ് ആയിരിക്കണം, രോഹിത് ശര്‍മയ്ക്ക് അല്‍പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തു. ഒരു കാരണവുമില്ലാതെ ഞാന്‍ ആക്രമിക്കപ്പെട്ടു. മുന്‍ ക്യാപ്റ്റന്‍മാരുമായി ഞാന്‍ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോള്‍, ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാന്‍ എനിക്ക് അവകാശമുണ്ട്. അതില്‍ എന്താണ് തെറ്റെന്നും ജനാധിപത്യത്തില്‍ സംസാരിക്കാന്‍ അവകാശമില്ലേ’ – ഷമ ചോദിച്ചു.

ഷമയുടെ പോസ്റ്റിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ‘കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ പിന്തുടരുകയാണ്! നാണക്കേട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇനി ക്രിക്കറ്റ് കളിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്’ പോസ്റ്റിന് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു.

2023ലാണ് രോഹിത് ശര്‍മ്മ ടീം ഇന്ത്യ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടുന്നത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്.

കോവളം – കാരോട് ബൈപാസിനു കുറുകെയുള്ള മേൽപാലം ഉടൻ യാഥാർഥ്യമാകും

കോവളം – കാരോട് ബൈപാസിനു കുറുകെയുള്ള മേൽപാലം ഉടൻ യാഥാർഥ്യമാകും

കോവളം – കാരോട് ബൈപാസിന് കുറുകെ മണ്ണക്കല്ലിൽ നിർമിക്കുന്ന മേൽപാലം ഈ വർഷം പൂർത്തിയാക്കും. ഇതോടെ പഴയകടയിൽ നിന്ന് മാവിളക്കടവിലേക്കും കുളത്തൂരിലേക്കുമുള്ള യാത്ര സുഗമമാകും. ബൈപാസിന് കുറുകെ പഴയകട – മാവിളക്കടവ് റോഡിന് സമാന്തരമായാണ് മേൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. മേൽപാലത്തിൽ ഒരു വശം കോൺക്രീറ്റ് ചെയ്യാനുള്ള പണികൾ പൂർത്തിയായി. കഴിഞ്ഞ ഓഗസ്റ്റിലാണ് മേൽപാല നിർമാണം തുടങ്ങിയത്. 3.37കോടി രൂപയാണ് ചെലവ്.

അരനൂറ്റാണ്ടിലേറെയായി ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്നതാണ് പഴയകട മാവിളക്കടവ് റോഡ്. മാവിളക്കടവ്, വട്ടവിള, കുളത്തൂർ, പ്ലാമൂട്ടുക്കട, പാറശാല പ്രദേശങ്ങളിലേക്ക് നെയ്യാറ്റിൻകര, പഴയകട, തിരുപുറം കാഞ്ഞിരംകുളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണിത്. ബൈപാസ് വന്നതോടെ റോഡ് മണ്ണക്കലിൽ വച്ച് തിരിഞ്ഞ് സർവീസ് റോഡിലൂടെയാണ് മാവിളക്കടവ് റോഡിലേക്ക് എത്തുന്നത്.

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൻ്റെ പ്രതികാരത്തിൽ യുവാവ് ഓയില്‍ ഗോഡൌണിന് തീവെച്ചു

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൻ്റെ പ്രതികാരത്തിൽ യുവാവ് ഓയില്‍ ഗോഡൌണിന് തീവെച്ചു

ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൻ്റെ പ്രതികാരത്തിൽ യുവാവ് ഓയില്‍ ഗോ‍ൗണിന് തീവെച്ചു.തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിക്കാണ് മുൻ ജീവനക്കാരൻ തീവെച്ചത്

സംഭവത്തിൽ കമ്പനിയിലെ മുൻ ജീവനക്കാരനായ ടിറ്റൊ പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്നും പിരിച്ചുവിട്ട ദേഷ്യത്തിലാണ് തീവെച്ചതെന്ന് ടിറ്റോ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് തീപിടിത്തം സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ച കടലാസില്‍ മാത്രം!; മുന്‍ നിലപാടില്‍ നിന്ന് ‘യൂ ടേണ്‍’ എടുത്ത് ശശി തരൂര്‍

സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ച കടലാസില്‍ മാത്രം!; മുന്‍ നിലപാടില്‍ നിന്ന് ‘യൂ ടേണ്‍’ എടുത്ത് ശശി തരൂര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ പ്രശംസിച്ച് ദിവസങ്ങള്‍ക്കകം ‘യൂ ടേണ്‍’ എടുത്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ചയുമായി ബന്ധപ്പെട്ട് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ശശി തരൂറിന് സഹപ്രവര്‍ത്തകരില്‍ നിന്ന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയില്‍ സംശയം പ്രകടിപ്പിച്ച് വളര്‍ച്ച കടലാസില്‍ മാത്രം ഒതുങ്ങരുതെന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

‘കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭകത്വ കഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോലെയല്ല എന്ന് കാണുമ്പോള്‍ നിരാശ തോന്നുന്നു. ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ ശരിയായ ഉദ്ദേശ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നതാണ് ഏക ശുഭസൂചന. നമുക്ക് കൂടുതല്‍ എംഎസ്എംഇ സ്റ്റാര്‍ട്ട്അപ്പുകള്‍ ആവശ്യമാണ്. കടലാസില്‍ മാത്രമല്ല. കേരളം ഈ വഴിക്ക് മുന്നേറണം!’- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. സംസ്ഥാനത്ത് നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടിയതിനെ ഉയര്‍ത്തിക്കാട്ടി ഒരു പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് തരൂര്‍ തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.

അതേസമയം തരൂരിന്റെ പുതിയ നിലപാടിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്വാഗതം ചെയ്തു. എംപി ഗുരുതരമായ തെറ്റുകളൊന്നും ചെയ്തിട്ടില്ല. എല്ലാ കാര്യത്തിലും തരൂര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വലിയ മനസ്സിന് ഞാന്‍ നന്ദി പറയുന്നു. കണ്ണിലെ കൃഷ്ണമണി പോലെ അദ്ദേഹത്തെ സംരക്ഷിക്കുമെന്നും സുധാകരന്‍ ഞായറാഴ്ച കോഴിക്കോട്ട് പറഞ്ഞു.

സ്റ്റാര്‍ട്ട്അപ്പ് അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ പോലും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘ശരിയായ ഉദ്ദേശ്യങ്ങള്‍’ എടുത്തുകാണിക്കാന്‍ തരൂര്‍ തയ്യാറായി എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി 13 ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഒരു ലേഖനത്തിലാണ് 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് ഉദ്ധരിച്ച് തരൂര്‍ കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് ആവാസവ്യവസ്ഥയെ പ്രശംസിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴിലാണ് സ്റ്റാര്‍ട്ട്അപ്പ് മേഖലയില്‍ മാറ്റം സംഭവിച്ചതെന്നും ശശി തരൂരിന്റെ കോളത്തില്‍ പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ച തരൂരിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെ സംസ്ഥാന, കേന്ദ്ര നേതാക്കളിലെ ഒരു വിഭാഗം നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തന്റെ നിലപാട് വ്യക്തമാക്കി തരൂര്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് ഇട്ടു. 2024 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് തന്റെ പരാമര്‍ശങ്ങള്‍ എന്ന് തരൂര്‍ പറഞ്ഞു.മറ്റ് വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ തന്റെ നിലപാട് തിരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍; വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി സര്‍ക്കാരുകള്‍

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍; വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി സര്‍ക്കാരുകള്‍

ഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

‘സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, ശാക്തീകരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശാക്തീകരണത്തിന് ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ വലിയ വിഭാഗം സ്ത്രീ വോട്ടര്‍മാര്‍ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’- മുതിര്‍ന്ന നേതാവ് പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധന സഹായം, ദരിദ്രവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന പദ്ധതികള്‍ എന്നിവ ആവിഷ്‌കരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു. വനിതാ ദിനത്തില്‍ മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികളും പാര്‍ട്ടി ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഹിളാ സമൃദ്ധി യോജന പ്രകാരം പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതിക്ക് എട്ടിന് തുടക്കമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ പദ്ധതി.