എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, കൂളായി എഴുതാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് നാളെ തുടക്കം, കൂളായി എഴുതാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കം. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ്എസ്എല്‍സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.

കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം ഗള്‍ഫിലെ ഏഴ് കേന്ദ്രത്തില്‍ 682ഉം ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തില്‍ 447ഉം കുട്ടികള്‍ പരീക്ഷ എഴുതും. 26നാണ് അവസാന പരീക്ഷ. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മെയ് മൂന്നാമത്തെ ആഴ്ച ഫല പ്രഖ്യാപനമുണ്ടാകും.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ തിങ്കളാഴ്ചയും ഒന്നാം വര്‍ഷ പരീക്ഷ വ്യാഴാഴ്ചയുമാണ് ആരംഭിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ തിയറി പരീക്ഷ വ്യാഴാഴ്ച തുടങ്ങി 29ന് അവസാനിക്കും. രണ്ടാം വര്‍ഷ തിയറി പരീക്ഷ തിങ്കളാഴ്ച തുടങ്ങി 26ന് അവസാനിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഏത് വിഷയമാണോ പരീക്ഷ അതിലെ പാഠഭാഗങ്ങളിലൂടെ ഒന്നുകൂടി കടന്നുപോവുക.

വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മനസിലുണ്ടെന്ന് ഉറപ്പുവരുത്തുക.

പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ സാധനസാമഗ്രികളും തയ്യാറാക്കി സ്‌കൂള്‍ ബാഗിലാക്കുക.

എഴുതുന്ന പേനകള്‍ നാലോ അഞ്ചോ കരുതാം.

പെന്‍സില്‍, കട്ടര്‍, റബര്‍, ജ്യോമട്രി ബോക്സ്, സ്‌കെയില്‍ എന്നിവയും കരുതുക.

ഹാള്‍ ടിക്കറ്റ് എളുപ്പം കാണുന്നവിധം സുരക്ഷിതമായി എടുത്ത് വയ്ക്കുക.

നന്നായി നടക്കുന്ന വാച്ചില്‍ സമയം കൃത്യമാക്കി വയ്ക്കുക.

പത്തുമണിക്ക് തന്നെ ഉറങ്ങാന്‍ പോകുക. പരീക്ഷയുടെ തലേദിവസം ഉറക്കമൊഴിഞ്ഞ് പഠിക്കരുത്. അത് പരീക്ഷാദിവസം ക്ഷീണത്തിനും ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും.

പരീക്ഷാഹാളിലേക്ക് കുടിക്കാനുള്ള വെള്ളം കരുതി വയ്ക്കുക.

കുറച്ച് നാരങ്ങയും ഗ്ലൂക്കോസും ചേര്‍ത്ത വെള്ളമാണ് നല്ലത്

സ്‌കൂളില്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂറെങ്കിലും നേരത്തെയെത്താം. എവിടെയാണ് പരീക്ഷഹാള്‍ എന്നു മനസ്സിലാക്കുക.

അതിന്റെ പരിസരത്ത് ശാന്തമായ മനസ്സോടെ ഇരിക്കുക.

പഠിച്ചത് വേണമെങ്കില്‍ ഓര്‍ത്തുനോക്കാം.

സമയമാകുമ്പോള്‍ വളരെ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച് സ്വന്തം സ്ഥലം കണ്ടെത്തി ശാന്തമായിരിക്കുക.

ചോദ്യപേപ്പര്‍ ലഭിച്ചതിനു ശേഷമുള്ള 15 മിനിട്ട് കൂള്‍ ഓഫ് ടൈം ആണ്. ഈ സമയം ഫലപ്രദമായി ഉപയോഗിക്കുക.

ശുഭാപ്തി വിശ്വാസത്തോടെ ശ്രദ്ധാപൂര്‍വ്വം ചോദ്യപേപ്പര്‍ ഒരാവര്‍ത്തി വായിക്കുക.

ചോദ്യപേപ്പറില്‍ നല്കിയിരിക്കുന്ന നിര്‍ദ്ദേങ്ങള്‍ മനസിരുത്തി വായിക്കുക.

ചോദ്യത്തിന്റെ മാര്‍ക്ക്, പോയിന്റുകള്‍, തുടങ്ങിയവയൊക്കെ ശ്രദ്ധിക്കുക.

നെൽവയൽ സംരക്ഷണ നിയമം കർശനമായിനടപ്പിലാക്കണം: കർഷക തൊഴിലാളി യൂണിയൻ

നെൽവയൽ സംരക്ഷണ നിയമം കർശനമായിനടപ്പിലാക്കണം: കർഷക തൊഴിലാളി യൂണിയൻ

കർഷകത്തൊഴിലാളി യൂണിയൻ ചിറയിൻകീഴ് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നെൽവയൽ സംരക്ഷണ നിയമം കർശനമായിനടപ്പിലാക്കുക, നിയമവിരുദ്ധമായ ഭൂമിതരം മാറ്റങ്ങൾ റദ്ദുചെയ്യുക, ഭൂമിതരംമാറ്റാൻ തരിശ്ശിടാതിരിക്കുക, അർഹരായ എല്ലാവർക്കും പട്ടയം നൽകുക, തരിശുഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകത്തൊഴിലാളി യൂണിയൻ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

ചിറയിൻചീഴ് താലൂക്കാഫീസ് മാർച്ചും ധർണ്ണയും ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റ്റി.എൻ വിജയൻ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി ആർ രാജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി വിക്രമൻ, സി.എസ് അജയകുമാർ, വി.എസ് വിജുകുമാർ, ഏര്യാകമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ എസ്, സതീഷ് ശർമ്മ എം സന്തോഷ് റ്റി എന്നിവർ സംസാരിച്ചു.

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി എടുത്തു

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി എടുത്തു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിൽ പ്രതി അഫാന്റെ പിതാവ് റഹീമിന്റെ മൊഴി എടുത്തു. കൊലയ്ക്ക് കാരണമായെന്ന് പറയുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അഫാനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.

മൂന്നു മണിയോടെയാണ് മൊഴി രേഖപ്പെടുത്താൻ റഹീം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ എത്തിയത്. അന്വേഷണസംഘം മൂന്ന് മണിക്കൂർ നേരമാണ് റഹീമിൽ നിന്ന് മൊഴി ശേഖരിച്ചത്. റഹീമിൽ നിന്ന് ഇന്നലെ പോലീസ് പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചിരുന്നു.

അഫാൻ പറയുന്നത്ര സാമ്പത്തിക പ്രതിസന്ധി കുടുംബത്തിന് ഉള്ളതായി അറിയില്ലെന്നാണ് റഹീം പറഞ്ഞത്. കുറച്ചുകാലമായി നാട്ടിൽ നിന്ന് വിവരങ്ങൾ അറിഞ്ഞിരുന്നില്ല. വിദേശത്തെ സാമ്പത്തിക പ്രതിസന്ധി അഫാനെയോ കുടുംബത്തെയോ അറിയിച്ചിരുന്നില്ല. പാങ്ങോട് സി ഐ യോടാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ വിശദമായി മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ വെഞ്ഞാറമൂട് പോലീസ് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം റിമാൻഡിൽ കഴിയുന്ന അഫാനെ കസ്റ്റഡിയിൽ എടുക്കാൻ ഉള്ള നീക്കം പോലീസ് ആരംഭിച്ചു. നാളെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

ചോദ്യം ചെയ്യലിന് ശേഷം റഹീം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ സന്ദർശിച്ചു. ഷെമിയുമായി സാസംരിച്ചെന്നും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു. മറികടക്കാവുന്ന സാമ്പത്തികപ്രശ്നങ്ങളേ കുടുംബത്തിന് ഉണ്ടായിരുന്നുള്ളൂ. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. തനിക്ക് വിദേശത്തേക്ക് പണം അയച്ച് നൽകിയിട്ടില്ല. മകനുമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുൻപും മകനുമായി സംസാരിച്ചിരുന്നുവെന്ന് റഹീം പറഞ്ഞു.

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി.

തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; എന്‍ഐഎ പരിശോധന

തമിഴ്‌നാട്ടിലെ ദിണ്ടിഗലിലുണ്ടായ സ്‌ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; എന്‍ഐഎ പരിശോധന

ചെന്നൈ: ഡിണ്ടിഗലില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി സാബു ജോണ്‍ ആണു കൊല്ലപ്പെട്ടത്. 59 വയസ്സായിരുന്നു. ഡിണ്ടിഗല്‍ സിരുമല പാതയില്‍ വനത്തിനോട് ചേര്‍ന്നാണു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിനരകില്‍ നിന്നും ഇതിനരികില്‍ നിന്നു ബാറ്ററി, വയര്‍ എന്നിവ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

സ്ഥലത്ത് എന്‍ഐഎ, ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി. കട്ടപ്പന സ്വദേശിയായ സാബു ഡിണ്ടിഗലില്‍ മാന്തോട്ടം പാട്ടത്തിനെടുക്കാന്‍ പോവുകയാണെന്നാണ് നാട്ടില്‍ പറഞ്ഞത്. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലേക്ക് പോയത്. സാബുവിന്റെ മൂന്നു പെണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യ മാത്രമാണ് വീട്ടിലുള്ളത്.

ഓപ്പറേഷന്‍ ഡി ഹണ്ട്; പിടിച്ചെടുത്തത് ഒന്നരക്കിലോ എംഡിഎംഎ; 2854 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ഡി ഹണ്ട്; പിടിച്ചെടുത്തത് ഒന്നരക്കിലോ എംഡിഎംഎ; 2854 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലഹരിക്കച്ചവടം കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 2854 പേര്‍ അറസ്റ്റില്‍. വിവിധയിടങ്ങളില്‍ നിന്നായി 1.5 കിലോ ഗ്രാം എംഡിഎംഎയും 153 കിലോ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തതായി പൊലിസ് അറിയിച്ചു.

കഴിഞ്ഞ മാസം 22ാം തീയതി മുതലാണ് പൊലീസ് ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരെന്ന് സംശയിക്കുന്നവരെയും മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞവരുമായി ബന്ധമുള്ളവരെയും ഒരു മാസത്തോളം നിരീക്ഷിച്ചശേഷമായിരുന്നു പരിശോധന. 17,246 പേരെ പരിശോധിച്ചതായും 2782 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

ഓപ്പറേഷന്‍ ഡി ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്ന് എഡിജി മനോജ് എബ്രഹാം അറിയിച്ചു. ലഹരി വില്‍പ്പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസിന്റെ യോദ്ധാവ് വാട്‌സ്ആപ്പ് നമ്പര്‍ ആയ 999 59 66666 – ല്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.