ഗ്രാമി പുരസ്കാരം 2025: ചരിത്രം കുറിച്ച് ബിയോൺസേ

ഗ്രാമി പുരസ്കാരം 2025: ചരിത്രം കുറിച്ച് ബിയോൺസേ

ലോസ് ഏഞ്ചൽസ്: 67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റാപ് ആൽബത്തിനുള്ള പുരസ്കാരം ഡോയിച്ചി സ്വന്തമാക്കി. അലി​ഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ എന്ന ആൽബത്തിനാണ് ഡോയിച്ചിക്ക് പുരസ്കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോയിച്ചി. മികച്ച പോപ്പ് വോക്കൽ ആൽബത്തിനുള്ള പുരസ്കാരം ഷോർട്ട് ആൻഡ് സ്വീറ്റ് എന്ന ആൽബത്തിലൂടെ സബ്രീന കാർപന്റർ നേടി.

‘കൗബോയ് കാർട്ടർ’ എന്ന ആൽബത്തിലൂടെ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്‌കാരം ബിയോൺസേക്ക് ലഭിച്ചു. ഇതോടെ 50 വർഷത്തിനിടെ കൺട്രി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ബിയോൺസേ മാറി. ഒപ്പം ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന നേട്ടവും ബിയോൺസേക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസേയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോൺസേ ഇതുവരെ നേടിയിട്ടുള്ളത്.

6 നാമനിർദേശങ്ങളോടെ ടെയ്‌ലർ സ്വിഫ്റ്റ് രണ്ടാമതെത്തി. ലോസ് ഏഞ്ചൽസിലാണ് ​ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചു കൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകൾ ആരംഭിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവർ നോവ ആണ് പ്രഖ്യാപനം നടത്തുന്നത്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്. പതിവുപോലെ സംഗീതവിജയങ്ങൾ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ വർഷത്തെ ഗ്രാമി.

ലോസ് ഏഞ്ചൽസിലെ കാട്ടുതീയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി പണം സ്വരൂപിക്കാനും ദുരിതത്തിൽ അകപ്പെട്ട സംഗീതകലാകാരന്മാർക്കു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കാനും വേണ്ടിയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റെക്കോർഡിങ് അക്കാദമി ഇതിനകം 3.2 മില്യൻ ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത് ഇതോടെ സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,640 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2782 ഡോളറിലാണ്.

രൂപയുടെ വിനിമയ നിരക്ക് 87.17 രൂപയാണ്.കഴിഞ്ഞ ഒരാഴ്ചകൊണ്ട് 1,880 രൂപയാണ് സ്വർണത്തിനു വർദ്ധിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ആയിരുന്നു ഇതുവരെ വ്യാപാരം. സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നുണ്ട്. സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 67000 രൂപയോളം നൽകേണ്ടി വരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6365 രൂപയാണ്. സ്വർണത്തിന്റെ വില കുറഞ്ഞെങ്കിലും വെള്ളിയുടെ വിലയിൽ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. മൂന്ന് രൂപയുടെ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതോടെ വിപണി വില ഗ്രാമിന് 104 രൂപയായിട്ടുണ്ട്.

രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച, ആദ്യമായി 87 കടന്നു

രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച, ആദ്യമായി 87 കടന്നു

ഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സില്‍ 77000ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം രേഖപ്പെടുത്തുന്നത്.

ഗില്ലന്‍ ബാരി സിന്‍ഡ്രോം നാലു സംസ്ഥാനങ്ങളില്‍; പൂനെയില്‍ 18 പേര്‍ വെന്റിലേറ്ററില്‍

ഗില്ലന്‍ ബാരി സിന്‍ഡ്രോം നാലു സംസ്ഥാനങ്ങളില്‍; പൂനെയില്‍ 18 പേര്‍ വെന്റിലേറ്ററില്‍

മുംബൈ: മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച് നാലു സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ച് നാലുപേര്‍ മരിച്ചു. പൂനെയില്‍ രോഗം ബാധിച്ച 140 പേരില്‍ 18 പേര്‍ വെന്റിലേറ്ററിലാണ്.

പശ്ചിമ ബംഗാളിനെ നോര്‍ത്ത് 24 പര്‍ഗാനായില്‍ ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ നിരവധി കുട്ടികളില്‍ ജിബിഎസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

തെലങ്കാനയില്‍ സിദ്ദിപ്പേട്ട് സ്വദേശിനിയായ 25 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. അസമില്‍ 17 വയസ്സുള്ള പെണ്‍കുട്ടിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ജിബിഎസ് കേസുകളാണിത്. രോഗം പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതും രോഗപ്പകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

മഹാരാഷ്ട്രയിലെ നാന്ദേഡ്ഗാവ്, സിംഹഗഡ് റോഡ്, നാന്ദേഡ് സിറ്റി, ഖഡക്വാസ്‌ല, ധയാരി എന്നിവിടങ്ങളിലെ ക്ലസ്റ്ററുകളിലാണ് ജിബിഎസ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍, തേര്‍ഗാവ്, മുന്ധ്വ, മാവല്‍, ഖേഡ്, ചിഖാലി, പിംപിള്‍ ഗുരവ്, വാഗോളി, ധങ്കാവ്ഡി, തലേഗാവ്, ചക്കന്‍, പിംപ്രി, കൊത്രൂഡ്, റാവെറ്റ്, മോഷി എന്നിവിടങ്ങളിലും സംശയാസ്പദമായ കേസുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മേഖലയില്‍ 127 കേസുകള്‍ ജിബിഎസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അയൽവാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടിൽ ഇട്ടു; പരാതിയുമായി കുടുംബം

അയൽവാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടിൽ ഇട്ടു; പരാതിയുമായി കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടൽ പൊട്ടിച്ച് കുരച്ച് ഓടി.

ഇതിന് പിന്നാലെ ബിജുവിന്റെ നായയെ അഖിൽ വെട്ടിക്കൊന്ന് വീടിൻ്റെ സിറ്റൗട്ടിൽ ഇടുകയായിരുന്നു. ബിജുവും കുടുംബവും പാറശാല പൊലീസിൽ പരാതി നൽകി. നായയുടെ ഉടമയെ അഖിൽ മർദിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളത്തിന് അഭിമാനമായി ജോഷിത; അച്ഛന്‍ കഷ്ടപ്പാടുകള്‍ക്ക് നടുവിലും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയില്ല

കേരളത്തിന് അഭിമാനമായി ജോഷിത; അച്ഛന്‍ കഷ്ടപ്പാടുകള്‍ക്ക് നടുവിലും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയില്ല

അണ്ടര്‍ 19 വനിതകളുടെ ടി20 ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാം. മിന്നു മണിക്കും സജന സജീവനും ശേഷം ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ജോഷിതയും കേരളത്തിന്റെ യശസ് ഉയര്‍ത്തി. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലാണ് മൂന്ന് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. ഇതില്‍ മിന്നുമണിയും സജന സജീവനും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടിയവരാണ്. വൈകാതെ ജോഷിതയും സീനിയര്‍ ടീമില്‍ എത്താന്‍ ഇടയുണ്ട്.

ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ആറു കളിയില്‍ ആറ് വിക്കറ്റാണ് ഈ വലംകൈയന്‍ പേസ് ബൗളറുടെ സമ്പാദ്യം. വയനാട് കല്‍പ്പറ്റ സ്വദേശിയായ ജോഷിത ഫൈനലില്‍ രണ്ട് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റില്ല. കേരള ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് അക്കാദമിയിലൂടെയാണ് താരോദയം. കേരളത്തിന്റെ എല്ലാ വിഭാഗം ടീമിലും അഗമായി.

കല്‍പ്പറ്റ ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ് പതിനെട്ടുകാരി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജോഷിത. കഴിഞ്ഞ തവണ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ മലയാളിയായ സിഎംസി നജ്‌ല പകരക്കാരിയായി ടീമിലുണ്ടായിരുന്നു.

മകള്‍ ജോഷിതയുള്‍പ്പെട്ട ടീം ലോക കിരീടം ഉയര്‍ത്തുമ്പോള്‍ കല്‍പ്പറ്റയിലെ ഹോട്ടലില്‍ ജോലിയിലായിരുന്നു അച്ഛന്‍ ജോഷി. പണിത്തിരക്കിന്റെ ഇടവേളകളില്‍ മകളുടെ കിരീടനേട്ടം കണ്ടത് മൊബൈല്‍ ഫോണിലാണ്. ഈ സമയം ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടില്‍ അമ്മ ശ്രീജയും സഹോദരി ജോഷ്‌നയും ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്നു.

കഷ്ടപ്പാടുകള്‍ക്ക് നടുവിലും ജോഷിതയുടെ സ്വപ്‌നത്തിന് നിറംപകര്‍ന്നത് മാതാപിതാക്കളാണ്. ഹോട്ടല്‍ തൊഴിലാളിയായ ജോഷിയും ഫാന്‍സി സ്റ്റോറില്‍ ജോലി ചെയ്യുന്ന ശ്രീജയും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയിരുന്നില്ല. ചെറുപ്രായത്തില്‍ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് തുടക്കമിട്ട ജോഷിത കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. പരിശീലകന്‍ അമല്‍ ബാബുവാണ് ജോഷിതയിലെ താരത്തെ കണ്ടെത്തിയത്.