വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

വെസ്റ്റ് നൈല്‍ പനി: എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന്‍ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുരളീധരന്‍ മരിച്ചത്.

പറവൂര്‍ സ്വദേശിനി സരസ്വതി അമ്മ കഴിഞ്ഞദിവസം വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചിരുന്നു. പനിയ്‌ക്കൊപ്പം തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വെസ്റ്റ് നൈല്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തത്.തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം. പനി ബാധിച്ചാൽ ഉടൻ വിദ​ഗ്ധ ചികിത്സ തേടണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിച്ചു.

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; ഓര്‍ഡിനറി ബസുകളില്‍ മാത്രം, കൂടുതല്‍ സൗജന്യം നൂറ് ദിവസത്തിന് ശേഷം

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; ഓര്‍ഡിനറി ബസുകളില്‍ മാത്രം, കൂടുതല്‍ സൗജന്യം നൂറ് ദിവസത്തിന് ശേഷം

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി അനുസരിച്ച് ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചത്. ഇത് ഏത് രീതിയില്‍ നടപ്പാക്കുമെന്നതിനെ സംബന്ധിച്ച് പിന്നീടുള്ള ദിവസങ്ങൡ പഠിച്ച് തീരുമാനമെടുക്കുമെന്നാണ് മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക എന്നും വി ഡി സതീശന്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ യാത്ര പ്രഖ്യാപനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. തുടക്കത്തില്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം അനുവദിക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടം നടപ്പാക്കും. തുടക്കത്തില്‍ തന്നെ ഓര്‍ഡിനറി ബസുകള്‍ക്ക് പുറമേ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി സൗജന്യ യാത്ര അനുവദിക്കാനായിരുന്നു ധാരണയിലെത്തിയത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കുറവായതിനാല്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യയാത്ര അനുവദിച്ചാല്‍ ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു ആലോചന മുന്നോട്ടുപോയത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സാമ്പത്തിക ബാധ്യത അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യം അനുവദിക്കാന്‍ തീരുമാനിച്ചത്.

ഓര്‍ഡിനറി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാല്‍ ഇത് 65 കോടിയായി ഉയരും. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സൗജന്യം അനുവദിച്ചാല്‍ ചെലവ് വീണ്ടും കൂടി. പ്രതിമാസം 90 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാം ക്ലാസിലും സൗജന്യം അനുവദിച്ചാല്‍ 112 കോടി രൂപയാണ് വേണ്ടി വരിക. അങ്ങനെ വരുമ്പോള്‍ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാന്‍ സാധിക്കില്ല. ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും. നിലവില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്. സര്‍ക്കാര്‍ പിന്നീട് പലിശസഹിതം നല്‍കുന്ന തരത്തിലാണ് ഇതിന് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സമാനമായ നിലയില്‍ സര്‍ക്കാര്‍ ഏജന്‍സി സൗജന്യയാത്രയുടെ ചെലവ് ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ പിന്നീട് പലിശ സഹിതം നല്‍കുന്ന രീതിയാണ് ആലോചിക്കുന്നത്. ഇതിനായി കെഎഫ്‌സിയെയാണ് സമീപിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ ക്രമീകരണം ഒരുക്കുന്നതിന് ധനകാര്യസെക്രട്ടറിയെ ചുമതലപ്പെടുത്താനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ, അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000ലധികം രൂപ

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,12,000ല്‍ താഴെ, അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് 3000ലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപയാണ് കുറഞ്ഞത്. 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണവില കുറയാന്‍ കാരണം. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴില്‍ കണക്കുകളാണ് പുറത്തുവന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പലിശനിരക്ക് കൂട്ടാന്‍ ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന് ആത്മവിശ്വാസം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം; സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഇസ്രയേലിന് നേര്‍ക്ക് ഇറാന്റെ കനത്ത മിസൈല്‍ ആക്രമണം. ഏപ്രിലിലെ വെടിനിർത്തലിനുശേഷം ആദ്യമായാണ് ഇറാൻ നേരിട്ട് ഇസ്രയേലിനെ ലക്ഷ്യമിടുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ വ്യോമാക്രമണം.

ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ ലക്ഷ്യമിട്ട പ്രദേശങ്ങളെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകളെല്ലാം വിജയകരമായി തകർത്തെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് കാരണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വെള്ളിയാഴ്ച കുവൈത്തിലേക്കും ബഹ്റൈനിലേക്കും ഏഴു ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു.

7.8 തീവ്രത; ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

7.8 തീവ്രത; ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫിലിപ്പൈൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. മേഖലയിലെ ചില തീരങ്ങളിൽ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പൈൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം. ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മാലുകു പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഫിലിപ്പൈൻസിലെ ചില തീരങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തായ്‌വൻ, ജപ്പാൻ, ഗുവാം, പപ്പുവ ന്യൂ ​ഗ്വിനിയ, പടിഞ്ഞാറൻ പസഫിക്കിലെ നിരവധി ദ്വീപ് രാജ്യങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള സുനാമി തിരമാലകൾക്കും സാധ്യതയുണ്ട്.

പെരുമഴ തന്നെ; ഇന്ന് മൂന്നിടത്ത് ഓറഞ്ച്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴ തന്നെ; ഇന്ന് മൂന്നിടത്ത് ഓറഞ്ച്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ വരെ കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളോട് ചേർന്ന കടൽ ഭാഗങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.

ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സോമാലിയ തീരം, ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.