ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; ഗുരുതര സാഹചര്യം

ഇടുക്കിയില്‍ ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍; ഗുരുതര സാഹചര്യം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. വൈറല്‍ പനിയാണ് കൂടുതല്‍ പേര്‍ക്കും പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ സഹായം സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഈ വര്‍ഷം വൈറല്‍ പനി ബാധിച്ച് 5983 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ പനി ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കും. തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ പനി ബാധിതരുടെ എണ്ണം കൂടാന്‍ കാരണം. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികള്‍ക്കാണ് ജില്ലയില്‍ ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച 11 പേരില്‍ ഏഴു പേര്‍ പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാര്‍വട്ടയാര്‍, തട്ടക്കുഴ, കാഞ്ചിയാര്‍,വണ്ടിപ്പെരിയാര്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി പത്തു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി എന്നിവിടങ്ങളിലായി 24 പേര്‍ക്കാണ് മലേറിയ പിടിപെട്ടത്. ഇടുക്കിയില്‍ പലയിടത്തും കുട്ടികളില്‍ മുണ്ടി നീര് രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഏഴു പേരാണ് കുഷ്ഠരോഗത്തിന് ചികിത്സയിലുളളത്. ഇതില്‍ മൂന്ന് പേര്‍ മലയാളികളും ബാക്കിയുള്ളവര്‍ അതിഥി തൊഴിലാളികളുമാണ്. ചൂട് കൂടുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു; മധുരയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടം

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു; മധുരയിൽ നിന്നു കൊച്ചിയിലേക്കുള്ള യാത്രക്കിടെ അപകടം

കോട്ടയം: മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിനു തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസാണ് കത്തിയത്. മധുരയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്.
അപകട സമയത്ത് 45യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. ബസിൽ നിന്നു പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തുടർന്നു ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ബസിൽ നിന്നു പുക ഉയർന്നതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ബസിന്റെ സീറ്റുകൾ അടക്കമുള്ള ഭാ​ഗങ്ങൾ പൂർണമായും കത്തി നശിച്ചു.

റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്

റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്

തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നിയമിച്ചു. ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേര്‍ന്നത്.vബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും നിയമിച്ചു. വി എന്‍ സുരേഷ്, ശശി ചാലക്കല്‍, സുമേഷ് മൂന്നാര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി പി സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമാക്കി.

ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്നാണ് റെജി ലൂക്കോസ് അഭിപ്രായപ്പെട്ടത്. സിപിഎം കേരളത്തിൽ വർഗീയ വിഭജനത്തിനായി ശ്രമിക്കുകയാണ്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നും റെജി ലൂക്കോസ് അഭിപ്രായപ്പെട്ടിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; പ്ലക്കാര്‍ഡുമേന്തി പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഇന്നും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള പോര്‍വിളിയെത്തുടര്‍ന്ന് സഭ സ്തംഭിച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു. ഇതിനിടെ സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ അന്‍വര്‍ സാദത്ത് എംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞു.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് എംഎല്‍എ ടി വി ഇബ്രാഹിമും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാന്‍ ശ്രമിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം വഴി മുട്ടിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് എസ്‌ഐടി അന്വേഷണം പ്രതിസന്ധിയിലായത്. പുറത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷണം നടത്താതെ, ഉള്ള പ്രതികളെക്കൂടി പുറത്തിറങ്ങാന്‍ സഹായിക്കുന്ന തരത്തില്‍, അപകടകരമായ നിലയിലേക്ക് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വായിൽ തോന്നിയത് പറഞ്ഞു എന്നുപറഞ്ഞയാലാണ് പ്രതിപക്ഷ നേതാവ്. കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ സ്ഥിതി. ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.

ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി വെള്ളിയാഴ്ച, ദർശന നിയന്ത്രണം; അറിയാം പറ നിരക്ക്

ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി വെള്ളിയാഴ്ച, ദർശന നിയന്ത്രണം; അറിയാം പറ നിരക്ക്

തൃശൂർ: ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി വെള്ളിയാഴ്ച. അന്നേ ദിവസം ക്ഷേത്രത്തിൽ രാവിലെ 11.30 മുതൽ ദർശന സൗകര്യം ഉണ്ടാകില്ല.

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണ് രാവിലെ ദർശന നിയന്ത്രണം. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകീട്ട് 4.30 ന് ദർശന സൗകര്യം തുടരുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

രാവിലെ 11.30 നു നട അടച്ചാൽ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾ തുടങ്ങും. ഉച്ചയ്ക്ക് 12ന് സർവ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങും. പിന്നെ ഭക്തർക്കിടയിലാണ് ഭഗവതി. മൂന്നരയോടെ പറകൾ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളിൽ ആറാടും. ഭക്തിസാന്ദ്രമാർന്ന നിമിഷങ്ങൾക്കാകും പിന്നീട് സാക്ഷിയാകുകയെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് നേരാം. പറ നിരക്കുകൾ ചുവടെ:

1. നെൽപ്പറ-Rs.300/

2. അരിപ്പറ-Rs.600/

3. പൂപ്പറ-Rs.800/

4. മലർപ്പറ-Rs.300/

5. കുങ്കുമപ്പറ-Rs.2,700/

6. അവിൽപ്പറ-Rs.700/

7. മഞ്ഞൾപ്പറ-Rs.4,500/

താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യം ഏർപ്പെടുത്തും.

ഇടത്തരികത്ത് കാവ് ഭഗവതി

ഗുരുവായൂർ ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഗുരുവായൂരപ്പന്റെ ഇടത് വശം അരികിലായി ഇരിക്കുന്നതിനാലാണ് ഇടത്തരികത്ത് കാവ് ഭഗവതി എന്ന് വിളിക്കുന്നത്. ഗുരുവായൂരപ്പന് അധിവസിക്കുവാൻ ഇടം നൽകി ഭഗവതി ഇടത്തേ അരികത്തേക്കും മഹാദേവൻ മമ്മിയൂരേക്കും മാറിക്കൊടുത്തു എന്നാണ് ഐതിഹ്യം. ശാന്ത ഭാവമുള്ള ഭദ്രകാളിയായി മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ വൃക്ഷച്ചുവട്ടിൽ കാവെന്ന സങ്കല്പത്തിലാണ് ഭഗവതി ഇവിടെ ഇരിക്കുന്നത്.

കേരളത്തിലെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം; 2500 അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളിലേക്ക്

കേരളത്തിലെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം; 2500 അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു. ആറ് സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കിറ്റുകൾ കൈമാറിക്കൊണ്ടാണ് ഈ പുതിയ ചുവടുവെപ്പിന് തുടക്കം കുറിച്ചത്.

വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിദ്യാർത്ഥികളിലേക്ക് എത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഐ.ഒ.ടി (Internet of Things) അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ കിറ്റുകൾ വിതരണം ചെയ്യുന്നത്.

വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളുള്ള ഡെവലപ്മെന്റ് ബോർഡുകളും വിവിധയിനം സെൻസറുകളും അടങ്ങിയ ഈ കിറ്റ് ഉപയോഗിച്ച് സ്മാർട്ട് വെതർ സ്റ്റേഷനുകൾ, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങി സങ്കീർണ്ണമായ പ്രോജക്റ്റുകൾ കുട്ടികൾക്ക് സ്വന്തമായി നിർമ്മിക്കാനാകും. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകളിൽ വെച്ച് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യുന്നതാണ്. സാങ്കേതികവിദ്യയുടെ ലോകത്ത് നമ്മുടെ കുട്ടികളെ മുൻനിരയിലെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.