കണ്ണുനിറയിക്കുന്ന ആ പൈതലിന് കാവലാളായി കെ.എസ്.ആർ.ടി.സിയിലെ ‘അമ്മ മനസ്സ്’!

കണ്ണുനിറയിക്കുന്ന ആ പൈതലിന് കാവലാളായി കെ.എസ്.ആർ.ടി.സിയിലെ ‘അമ്മ മനസ്സ്’!

തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സിൽ ടിക്കറ്റിനായി പൈസ നീട്ടിയ ആ കൊച്ചുബാലനെ കണ്ടപ്പോൾ കണ്ടക്ടർക്ക് എന്തോ ഒരു പന്തികേട് തോന്നി. തനിയെ യാത്ര ചെയ്യുന്ന ആ കുരുന്നിനോട് കൂടെയാരുമില്ലേ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു—”അമ്മയറിയാതെ അമ്മൂമ്മയുടെ അടുത്തേക്ക് പോവുകയാണ്!”

തിരുവനന്തപുരത്ത് എവിടെയാണ് അമ്മൂമ്മയുടെ വീടെന്ന് പോലും അറിയാതെ ഇറങ്ങിപ്പുറപ്പെട്ട ആ കുഞ്ഞിനെ കണ്ടക്ടർ തന്റെ സംരക്ഷണയിൽ ചേർത്തുനിർത്തി. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ സ്കൂൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഭാഗ്യവശാൽ അതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടിയുടെ അമ്മ ബസ്സിലുണ്ടായിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. ഉടൻ തന്നെ സ്കൂൾ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. ഒടുവിൽ തിരുവനന്തപുരം ഡിപ്പോയിൽ ബസ്സ് എത്തുമ്പോൾ ആ കുഞ്ഞിനെ കാത്ത് അധ്യാപകരും മാതാപിതാക്കളും അവിടെയുണ്ടായിരുന്നു.

ജോലിത്തിരക്കിനിടയിലും ആ കുഞ്ഞിന്റെ ഭയവും നിസ്സഹായതയും തിരിച്ചറിഞ്ഞ് അവനെ സുരക്ഷിതമായ കൈകളിൽ എത്തിച്ച ഈ വനിതാ കണ്ടക്ടർക്ക് ഒരായിരം ബിഗ് സല്യൂട്ട്! അമൃത ചാനലിലെ പരിപാടിയിലൂടെ പുറംലോകമറിഞ്ഞ ഈ സംഭവം മനുഷ്യത്വത്തിന്റെ മനോഹരമായ ഒരു പാഠമാണ്.

മരണത്തിലും പുതുജീവനേകി; ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

മരണത്തിലും പുതുജീവനേകി; ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാല്‍വുകളും കോര്‍ണിയയുമാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹരീഷ് റാണ സംസാകാരം നടന്നത്. ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് ശ്മശാനത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അബോധാവസ്ഥ(കോമ)യില്‍ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഹരീഷിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനായിരുന്നു കോടതി നിര്‍ദേശം. മാര്‍ച്ച് പതിനൊന്നിനായിരുന്നു വിധി.

2013 മുതല്‍ കോമയില്‍ കഴിയുന്ന ഹരീഷ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബിടെക് വിദ്യാര്‍ഥിയായിരുന്ന ഹരീഷ് റാണ 2013 ആഗസ്തിലാണ് കെട്ടിടത്തില്‍നിന്ന് വീണ് അബോധാവസ്ഥയിലായത്. അന്നുമുതല്‍ ട്യൂബ് വഴി നല്‍കുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.

എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു

എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരന്‍ പിഐ ശങ്കരനാരായണന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012) കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു.നളിനിയാണ് ഭാര്യ. കണ്ണൂര്‍ സ്വദേശിയായ പിഐ ശങ്കരനാരായണന്‍ കലൂര്‍ പിസി റോഡിലെ വാടക വീട്ടിലായിരുന്നു താമസം.

യാത്രക്കാരിയായി ഹര്‍ഷിന, കേരളം ചുറ്റാന്‍ കോണ്‍ഗ്രസിന്റെ ‘ഇന്ദിര ഗ്യാരന്റി’ ബസ്

യാത്രക്കാരിയായി ഹര്‍ഷിന, കേരളം ചുറ്റാന്‍ കോണ്‍ഗ്രസിന്റെ ‘ഇന്ദിര ഗ്യാരന്റി’ ബസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണ ബസിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.

‘ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസില്‍ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, ക്ഷേമപെന്‍ഷനുകള്‍ 3000 രൂപ ആയി ഉയര്‍ത്തും, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്.

‘പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്നാണ് ബസിന്റെ പിന്നില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണ് ബസിന്റെ പുറംവശങ്ങളില്‍ ഉള്ളത്. ഇന്‍ഷുറന്‍സ് സംബന്ധിച്ച എഴുത്തിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉണ്ട്. മറ്റ് കേരള നേതാക്കളുടെ ചിത്രങ്ങളൊന്നും ബസില്‍ ഇടം നേടിയിട്ടില്ല. 14 ജില്ലകളിലും ബസ് എത്തിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. 38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയില്‍ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ.ഹര്‍ഷിന ഉള്‍പ്പെടെ സമൂഹത്തിന്റെ ആറു മേഖലകളില്‍ നിന്നുള്ള വ്യക്തികളും യുഡിഎഫ് നേതാക്കളുമാണ് സഞ്ചരിക്കുക.

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയില്‍

സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 985 സ്ഥാനാര്‍ഥികള്‍, കൂടുതല്‍ കൊടുവള്ളിയില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി ജനവിധി തേടുന്നത് 985 സ്ഥാനാര്‍ഥികള്‍. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കിലാണ് ചിത്രം പൂര്‍ണമാകുന്നത്. 2,125 നാമനിര്‍ദേശ പത്രികകളായിരുന്നു ഇക്കുറി ആകെ ലഭിച്ചത്. 1,757 പത്രികകള്‍ സ്വീകരിക്കുകയും 357 പത്രികകള്‍ തള്ളുകയും 11 എണ്ണം പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 28 സ്ഥാനാര്‍ഥികളാണ് ഇത്തവണ അധികം മത്സരിക്കുന്നത്. 957 സ്ഥാനാര്‍ഥികളായിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ മത്സരിച്ചത്.

കൊടുവള്ളി 17, മഞ്ചേശ്വരം 14, തിരുവനന്തപുരം 16 എന്നിവയാണ് കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങള്‍. മാനന്തവാടി നാട്ടിക മണ്ഡലങ്ങളിലാണ് കുറവ് സ്ഥാനാര്‍ഥികളുള്ളത്. മൂന്ന് പേര്‍ വീതമാണ് ഇവിടങ്ങളില്‍ ജനവിധി തേടുന്നത്.

തിരുവനന്തപുരത്ത് 115 സ്ഥാനാര്‍ഥികള്‍, കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയത്ത് 62, ഇടുക്കിയില്‍ 32, എറണാകുളത്ത് 93, തൃശൂരില്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരില്‍ 88, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരന്‍മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍.

മെഡിക്കല്‍ കോളജ് ഐസിയുവിലെ തീപിടിത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളജ് ഐസിയുവിലെ തീപിടിത്തം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. തീപിടിത്തത്തിന് പിന്നാലെ ഐസിയുവില്‍ നിന്നും മാറ്റിയ 5 രോഗികള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശം. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

വിഷയത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തെകുറിച്ച് കേള്‍ക്കുന്ന കാര്യങ്ങള്‍ വിശദവും സുതാര്യവുമായി പരിശോധിക്കണം. ഐ.സി.യുവില്‍ നിന്നും രോഗികളെ യഥാസമയം മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍, അഞ്ചു രോഗികളുടെ മരണകാരണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍, ഫോറന്‍സിക് വിദഗ്ദ്ധന്റെ അഭിപ്രായം തുടങ്ങിയ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് 5 ആഴ്ചക്കുള്ളില്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.

ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, കൂട്ടിരിപ്പുകാര്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രി രേഖകള്‍, പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ്, ഫോറന്‍സിക് വിദഗ്ദ്ധന്റെ നിഗമനം എന്നിവ റിപ്പോര്‍ട്ടിനൊപ്പം കമ്മീഷനില്‍ ഹാജരാക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അങ്ങനെയുണ്ടെങ്കില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സംഭവത്തെ കുറിച്ച് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഡിഎംഇ. യുടെയും പ്രതിനിധി മേയ് 8 ന് കമ്മീഷന്റെ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

മാർച്ച് 17 രാവിലെ ഏകദേശം 8.55ഓടെയായിരുന്നു സർജിക്കൽ ഐസിയുവിലെ ഒരു വെന്റിലേറ്ററിൽ തീപിടിത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തിരുന്നു. തീപിടുത്തം കാരണം രോഗികളെ മാറ്റിയതിനെ തുടർന്ന് മരണം സംഭവിച്ചതെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അത്തരം തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചിരുന്നു.