by Midhun HP News | Jan 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ സംഭവദിവസം തന്നെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
by Midhun HP News | Jan 24, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്ന ശങ്കരദാസിനെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നീക്കം. ശങ്കര്‍ദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതോടെയാണ് ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സമയം മുതല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ ആരോഗ്യനിലയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ശങ്കര്‍ദാസിന്റെ അറസ്റ്റ് വൈകിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതി വലിയ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തയത്.
കേസില്‍ കോടതി ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നത്. നിലവില്‍ ശങ്കരദാസിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്കെത്തിക്കുന്നത്.
by Midhun HP News | Jan 24, 2026 | Latest News, കേരളം
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ 6 റണ്‍സിനിടെ തുടരെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയിരുന്നു. എന്നാല്‍ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ കളിയുടെ ഗതി പൊടുന്നനെ മാറ്റുന്ന കാഴ്ചയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ചേര്‍ന്നു അതിവേഗം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 92 പന്തില്‍ ഇന്ത്യ 209 റണ്‍സ് അടിച്ചെടുത്തു.
മൂന്നാം വിക്കറ്റില്‍ ഇഷാനൊപ്പം ചേര്‍ന്നു സൂര്യകുമാര്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ചു. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇഷാന്റെ ഭയരഹിതമായ ബാറ്റിങ് ടീമിന്റെ മനോഭാവത്തിന്റെ ബാക്കിപത്രമാണെന്നും ഇഷാന്‍ പുറത്തെടുത്ത ബാറ്റിങ് സമീപനമാണ് ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമെന്നും സൂര്യ മത്സര ശേഷം വ്യക്തമാക്കി. ഒപ്പം ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മത്സര ശേഷം പറയുന്നുണ്ട്.
‘ഇഷാന്‍ എന്താണ് ഉച്ചയ്ക്ക് ഭഷണം കഴിച്ചത് എന്നെനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം പന്തിനെ മര്‍ദ്ദിക്കുന്ന വിധം കണ്ടപ്പോള്‍ മറ്റാരും ഇതുപോലെ തല്ലുന്നത് കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നിയത്. ഇതാണ് ഞങ്ങള്‍ ബാറ്റര്‍മാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സ്വയം അയാളപ്പെടുത്തും വിധമുള്ള ഇന്നിങ്‌സ് അവര്‍ കളിക്കുന്നതു കാണുമ്പോള്‍ തന്നെ ഹാപ്പിയാകും.’
‘ഇഷാന്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് സ്‌ട്രൈക്ക് കൈമാറാതെ നിന്നപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. പക്ഷേ ഞാന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അതിനാല്‍ തന്നെ എനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനാകുമെന്നു ഉറപ്പുണ്ടായിരുന്നു. ഞാന്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു’- സൂര്യ വ്യക്തമാക്കി.
മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങിനേയും ക്യാപ്റ്റന്‍ എടുത്തു പറഞ്ഞു. കൂട്ടായ ശ്രമമാണ് ബൗളിങില്‍ കണ്ടതെന്നു ക്യാപ്റ്റന്‍. അവര്‍ 225- 230 റണ്‍സ് വരെ നേടുമെന്നു തോന്നിയിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ അവരെ 210നുള്ളില്‍ പിടിച്ചു നിര്‍ത്തി.
‘കുല്‍ദീപ്, വരുണ്‍, ദുബെ, ഹര്‍ദിക് എല്ലാവരും അവരുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അവിശ്വസനീയമായ ശ്രമമാണ് ബൗളര്‍മാര്‍ നടത്തിയത്. 225-230 വരെ സ്‌കോര്‍ കിവികള്‍ നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ 210നു താഴെ ഒതുക്കാനായാത് ബൗളര്‍മാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.’
‘നിലവില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പോസിറ്റീവാണ്. ഈ നിമിഷങ്ങളെ താരങ്ങള്‍ ആസ്വദിക്കുന്നു. എല്ലാ നിലയ്ക്കും ഏറ്റവും നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ടീം എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്’- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഗുവാഹത്തിയില്‍ അരങ്ങേറും. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് സൂര്യകുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യം കൂടിയാണ്.
by Midhun HP News | Jan 24, 2026 | Latest News, കേരളം
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രമാണ് തുടരും. മോഹൻലാലിന് ഒരു ഫാൻ ബോയ് നൽകിയ സമ്മാനം കൂടിയായിരുന്നു ചിത്രം. തുടരുമിന് ശേഷം മോഹൻലാലിനൊപ്പമുള്ള സിനിമ തരുൺ മൂർത്തി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമിട്ടിരിക്കുകയാണ്.
‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. “നന്ദിയോടെ ഈ യാത്ര ആരംഭിക്കുന്നു. L 366 ന്റെ സെറ്റിൽ ജോയിൻ ചെയ്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി”.- എന്നാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
പൂജ ചിത്രങ്ങളിൽ താടി വടിക്കാതെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി മോഹൻലാൽ താടി വടിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അധികം വൈകാതെ തന്നെ താടി വടിച്ച തന്റെ പുതിയ ലുക്കും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ‘ചുമ്മാ’ എന്നാണ് തന്റെ താടി വടിച്ചുള്ള ചിത്രത്തിന് മോഹൻലാൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘താടി വടിക്കില്ല ന്ന് പറഞ്ഞവര് ഒക്കെ എവിടെ’- എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണക്‌സ് സേവ്യർ.
by Midhun HP News | Jan 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കി എസ്.എഫ്.ഐ. 6 സീറ്റുകളിലാണ് തിരഞ്ഞെടുത്ത് നടന്നത്. എസ്എഫ്ഐ, കെഎസ്‌യു , എബിവിപി , എ.ഐ.എസ്.എഫ് എന്നിവർ മത്സര രംഗത്ത് ഉണ്ടായിരുന്നു. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയായിട്ട് മത്സരിച്ച അഭിജിത് പി.എസ് ഉൾപ്പെടെ മറ്റ് 5 സ്ഥാനാർഥികളും വിജയിച്ചു.
ജനറൽ സെക്രട്ടറിയായി രേഷ്മ എസ്, കൗൺസിലർ ഗോവിന്ദ് ഷാജി, മാഗസിൻ എഡിറ്റർ ആകാശ് എസ്, സ്പോർട്സ് ക്യാപ്റ്റൻ സിദ്ധാർഥ് എസ്, ആർട്സ് ക്ലബ് സെക്രട്ടറി നിതിൻ ബാബു എന്നിവർ മിന്നും വിജയം കാഴ്ച്ച വെച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ കല്ലിങ്ങൽ, പ്രസിഡന്റ് ആദിത്യ ശങ്കർ എന്നിവർ ഇവർക്ക് സ്വീകരണം നൽകി.
by Midhun HP News | Jan 24, 2026 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഖാന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്.
അച്ഛന്‍ കൊടുത്ത ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്.പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടല്‍ ഒരാഴ്ച മുന്‍പ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസില്‍ മൊഴി നല്‍കിയത്. പക്ഷെ, ആ പൊട്ടലിന് മൂന്ന് ആഴ്ചത്തെ പഴക്കമുണ്ടായിരുന്നു.
കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുടുതല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴികളുടെ വൈരുധ്യം കൂടി കണക്കിലെടുത്തുകൊണ്ട് പൊലീസ് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയത്.
Recent Comments