കിളിമാനൂർ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കാനിടയായ കേസിൽ രണ്ട് പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കിളിമാനൂർ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കാനിടയായ കേസിൽ രണ്ട് പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കിളിമാനൂർ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കാനിടയായ കേസിലെ പ്രതികൾക്ക് സംരക്ഷണം ഒരുക്കിയ കിളിമാനൂർ SHO ജയൻ, സബ് ഇൻസ്പെകട്ർ അരുൺ സബ്ഇൻസ്പെക്ടർ ( ഗ്രേഡ്) സലിം എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.

അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

തിരുവനന്തപുരം: ചണ്ഡീഗഢിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ പോരാട്ടം വെറും 139 റണ്‍സില്‍ അവസാനിച്ചു. ആദ്യ ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിങ് തുടങ്ങിയ ചണ്ഡീഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന ശക്തമായ നിലയില്‍. 3 റണ്‍സിന്റെ ലീഡുമായാണ് അവര്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്.

ടോസ് നേടി കേരളം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ ടീമിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതാനുള്ള ആര്‍ജവം കാണിച്ചത്.

സച്ചിനും ബാബാ അപരാജിതും പുറത്തായതോടെ വാലറ്റം അതിവേഗമാണ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി.

4 വിക്കറ്റെടുത്ത നിഷങ്ക് ബിര്‍ല, 3 വിക്കറ്റുകള്‍ വീഴ്ത്തിയ രോഹിത് ഠന്‍ഡ എന്നിവരുടെ മികച്ച ബൗളിങിനു കേരളത്തിന്റെ കൈയില്‍ ഉത്തരമില്ലാതെ പോയി. ജഗ്ജിത് സിങ് രണ്ടും കാര്‍ത്തിക് സാന്‍ഡില്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി തുടങ്ങിയ ചണ്ഡീഗഢിനായി അര്‍ജുന്‍ ആസാദും ക്യാപ്റ്റന്‍ മനന്‍ വോറയും ക്രീസില്‍ നിന്നു പൊരുതി. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്നു.

11 റണ്‍സെടുത്ത ഓപ്പണര്‍ നിഖില്‍ ഠാക്കൂറിന്റെ വിക്കറ്റ് മാത്രമാണ് ചണ്ഡീഗഢിനു നഷ്ടമായത്. നിലവില്‍ കളി നിര്‍ത്തുമ്പോള്‍ അര്‍ജുന്‍ ആസാദ് 78 റണ്‍സുമായും മനന്‍ വോറ 51 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. ചണ്ഡീഗഢിനു നഷ്ടമായ ഏക വിക്കറ്റ് എംഡി നിധീഷിനാണ്.

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുതുടങ്ങി. പദ്ധതി തുടങ്ങി ഒരു ദിവസം കൊണ്ട് തന്നെ 9861 പേര്‍ക്ക് സ്കോളർഷിപ്പ് ലഭിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ബുധനാഴ്ചയാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ, അതുവരെ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ 10,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. എല്ലാവര്‍ക്കും പ്രതിമാസ ഗഡുവായ 1000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. എന്നാല്‍, 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തടസം മൂലം തുക ക്രഡിറ്റ് ആയിട്ടില്ല. തടസം പരിഹരിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകളിലും തുക എത്തുമെന്നും മന്ത്രി അറിയിച്ചു.

പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങള്‍ക്ക് തടസമില്ലാതെ തങ്ങളുടെ ശ്രമം തുടരുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് കടക്ട് ടു വര്‍ക്ക് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്കാണ് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. കേളത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് സഹായത്തിന് അര്‍ഹത. 18 വയസ് പൂര്‍ത്തിയായരും 30 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷ നല്‍കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍/രാജ്യത്തെ അംഗീകൃത സര്‍വ്വകലാശാലകള്‍/ ഡീംഡ് സര്‍വ്വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയില്‍വെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹരായ ആദ്യത്തെ 5 ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചും പഠനോത്സാഹം നിലനിര്‍ത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

‘ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു’; പരാതി നൽകി ഷിംജിത മുസ്തഫ

‘ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു’; പരാതി നൽകി ഷിംജിത മുസ്തഫ

കണ്ണൂർ: ബസ് യാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിട്ടെന്ന് പൊലീസിൽ പരാതി നൽകി ഷിംജിത മുസ്തഫ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പുതിയ പരാതി. പയ്യന്നൂർ പൊലീസിന് ഇ മെയിൽ മുഖേനയാണ് പരാതി ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള സ്വകാര്യ ബസ് യാത്രക്കിടെ തനിക്കെതിരെ അതിക്രമം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ദീപകിന്റെ ആത്മഹത്യയിൽ ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിലായുരുന്നു ഷിംജിത അറസ്റ്റിലായത്. വടകരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഷിംജിത പോസ്റ്റ് ചെയ്ത വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നുമായിരുന്നു അമ്മയുടെ പരാതി.

അതേസമയം, പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഷിംജിത മുസ്തഫയ്ക്കെതിരെയുള്ള ഗുരുതരമായ പരാമർശങ്ങളാണുള്ളത്. സ്വകാര്യബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് പ്രതിനിധിയായ വാർഡ് മെമ്പറായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന്‌ വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദീപക്കും പ്രതിയും ബസിൽ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതിൽ വ്യക്തമാണ്. ശേഷം പ്രതിയും ഇരയായ ദീപക്കും സ്വാഭാവികമായാണ് ബസിൽനിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്.

നദിയിൽ കുളിക്കാൻ ഇറങ്ങിയവരിൽ രണ്ടു പേരെ കാണാതായി; ഒരാളിന്റെ മൃതദേഹം കണ്ടെത്തി

നദിയിൽ കുളിക്കാൻ ഇറങ്ങിയവരിൽ രണ്ടു പേരെ കാണാതായി; ഒരാളിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിൽ
ഇന്ന് വൈകിട്ടോടെ നാലുപേർ ഒന്നിച്ചാണ് കുളിക്കാൻ ഇറങ്ങിയത്. കുറച്ചുകഴിഞ്ഞ് രണ്ടുപേർ ഓടിവന്ന് മറ്റ് രണ്ടുപേരെ കാണാനില്ലെന്ന് നാട്ടുകാരെ വിളിച്ചുപറഞ്ഞു. സംഭവം അറിഞ്ഞു നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ നിഖിലിന്റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന ഗോകുലിനെയാണ് കണ്ടെത്താനുള്ളത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയിൽ പിടിയില്‍

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയിൽ പിടിയില്‍

തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തി ഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത (54) മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

തന്റെയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം ഗ്രീമയുടെ ഭര്‍ത്താവ് ബി എം ഉണ്ണികൃഷ്ണന്‍ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വര്‍ഷത്തോളമായി മാനസിക പീഡനവും അവഗണനയും നേരിടുകയാണ്. മകളെ ഉപയോഗിച്ച ഉടുപ്പുപോലെയാണ് എറിഞ്ഞു കളയുന്നത്. പിരിയാന്‍ തക്ക കാരണങ്ങള്‍ ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും കുറിപ്പില്‍ പറയുന്നു. സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്നു മാസം മുൻപാണ് മരിച്ചത്.

സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കുറിപ്പ് അയച്ചിരുന്നു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൂന്തുറ പൊലീസ് എത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.6 വർഷം മുൻപായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നൽകിയാണു വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു.