ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം

സോമാലിയന്‍ തീരം, വടക്കന്‍ ഒമാന്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരത്തിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

നാളെ ( ചൊവ്വ) : സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

തെക്കന്‍ കൊങ്കണ്‍ & ഗോവ തീരങ്ങള്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

ജയിക്കാൻ 92 വർഷം കാത്തിരുന്നു ഈജിപ്റ്റ്!

വാൻകൂവർ: ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 3 ​ഗോളുകൾ തിരിച്ചടിച്ച് ഈജിപ്റ്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ​ഗ്രൂപ്പ് ജി പോരാട്ടത്തിൽ അവർ ന്യൂസിലൻഡിനെ 1-3നു വീഴ്ത്തി ചരിത്രമെഴുതി. ജയത്തോടെ ​ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയ അവർ നോക്കൗട്ട് പ്രതീക്ഷകളും സജീവമാക്കി. ​ഗ്രൂപ്പ് ജിയിൽ ഇത്തവണ ആദ്യ ജയം സ്വന്തമാക്കുന്ന ടീമും ഈജിപ്റ്റ് തന്നെ.

1934 മുതൽ ലോകകപ്പ് കളിക്കുന്ന ഈജിപ്റ്റ് ചരിത്രത്തിലാദ്യമായാണ് വിശ്വ പോരാട്ടത്തിൽ ജയം സ്വന്തമാക്കുന്നത്. കാത്തിരുന്നത് ഒന്നും രണ്ടും വർഷം അല്ല നീണ്ട 92 വത്സരങ്ങൾ വേണ്ടി വന്നു അവർക്ക് ലോകകപ്പിൽ ഒരു മത്സരം ജയിക്കാൻ‌!

മുസ്തഫ സികോ, മുഹമ്മദ് സല, മഹ്‌മൂദ് ട്രെസഗെ എന്നിവരാണ് ഈജിപ്റ്റിനായി വല ചലിപ്പിച്ചത്. ഫിന്‍ സര്‍മാന്റെ ഗോളില്‍ 15ാം മിനിറ്റില്‍ തന്നെ ന്യൂസിലന്‍ഡ് കളിയില്‍ ലീഡെടുത്തിരുന്നു. 58, 67, 82 മിനിറ്റുകളിലാണ് ഈജിപ്റ്റിന്റെ മറുപടി ഗോളുകള്‍.

ഇരു ഭാഗത്തു നിന്നും പ്രസ്സിങ്ങും കൗണ്ടർ പ്രസ്സിങ്ങുമായാണ് മത്സരം ആരംഭിച്ചത്. 57ാം മിനിറ്റ് വരെ ഈജിപ്റ്റ് പിന്നിലായിരുന്നു. പിന്നീടാണ് അവർ തിരിച്ചു വന്നത്. ആദ്യ 10 മിനിറ്റിൽ ന്യൂസിലൻഡും ഈജിപ്റ്റും തുടരെ ആക്രമണങ്ങളുമായി കളം നിറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ ഒരുക്കാനായില്ലെന്നു മാത്രം,

14ാം മിനിറ്റിലാണ് ന്യൂസിലൻഡിന് മത്സരത്തിലെ ആദ്യത്തെ മികച്ച അവസരം ലഭിച്ചത്. ഇലിജ ജസ്റ്റിന്റെ ഷോട്ട് ഈജിപ്റ്റ് ഗോളി മുസ്തഫ ഷോബിർ രക്ഷപ്പെടുത്തിയത് ഏറെ പ്രയാസപ്പെട്ട്. ഇതിന് ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോളിന്റെ പിറവി. ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാനാണ് ന്യൂസിലൻഡിന് ലീഡ് സമ്മാനിച്ചത്.

ഗോൾ നേടിയതോടെ ന്യൂസിലൻഡ് തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഫലപ്രദമായി പ്രതിരോധിച്ച് ഈജിപ്ഷ്യൻ പ്രതിരോധം പിടിച്ചു നിന്നു. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഈജിപ്റ്റ് കഠിന പ്രയ്ത്‌നം നടത്തിയെങ്കിലും ന്യൂസിലൻഡും പ്രതിരോധം കടുകട്ടിയാക്കി നിന്നു. ഒന്നാം പകുതിയിൽ ന്യൂസിലൻഡ് ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഈജിപ്റ്റ് ജയം പിടിക്കണമെന്നു കൃത്യമായി കണക്കുകൂട്ടി തന്നെയാണ് ഇറങ്ങിയത്. പന്തിൽ നിയന്ത്രണം കൂടുതൽ നിർത്തുക എന്നതായിരുന്നു ഈജിപ്റ്റിന്റെ തന്ത്രം. അവർ ഏതാണ്ട് അക്കാര്യത്തിൽ വിജയിക്കുകയും ചെയ്തു. പിന്നീട് ഈജിപ്റ്റ് കളം നിറയുകയായിരുന്നു. 58ാം മിനിറ്റിൽ മുസ്തഫ സിക്കോയിലൂടെ അവർ ഗോൾ മടക്കി. മുഹമ്മദ് ഹാനി ബോക്‌സിലേക്ക് നൽകിയ ലോങ് ബോൾ സിക്കോ മിന്നും ഹെഡറിലൂടെ വലയിലാക്കി.

67ാം മിനിറ്റിൽ സൂപ്പർ താരം മുഹമ്മദ് സല ടീമിനു രണ്ടാം ​ഗോൾ സമ്മാനിച്ചു. സിക്കോയുമൊത്തുള്ള ഒരു വൺ ടു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിൽ വച്ച് പന്ത് സ്വീകരിച്ച സല അനായാസം സ്കോർ ചെയ്തു. ലീഡ് പിടിച്ചതോടെ ഈജിപ്റ്റ് ​ഗോൾ ശ്രമം തുടരുന്നത് നിർത്തിയില്ല. പിന്നാലെ 82ാം അതിന്റെ ഫലവും വന്നു. ഇത്തവണ മഹ്‌മൂദ് ട്രെസെഗെ വല ചലിപ്പിച്ചതോടെ ന്യൂസിലൻ‍ഡിന്റെ തിരിച്ചു വരവ് അസാധ്യമായി.

താരസംഘടനയിൽ പൊട്ടിത്തെറി കൂട്ടരാജിയിലേക്ക്, അമ്മ ഭരണ സമിതി മുഴുവന്‍ അംഗങ്ങളും രാജിവെച്ചു

താരസംഘടനയിൽ പൊട്ടിത്തെറി കൂട്ടരാജിയിലേക്ക്, അമ്മ ഭരണ സമിതി മുഴുവന്‍ അംഗങ്ങളും രാജിവെച്ചു

കൊച്ചി: അമ്മ ഭരണസമിതി രാജിവെച്ചു. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു.

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വന്‍തര്‍ക്കം. വിയോജിപ്പിലും തര്‍ക്കത്തിലും മുങ്ങി വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ ആയില്ല. വ്യക്തതയില്ലാത്ത കണക്ക് ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പാസാക്കാന്‍ അനുവദിക്കില്ലെന്ന് നടന്‍ സിദ്ദിഖ്, ഇടവേള ബാബു എന്നിവര്‍ നിലപാട് വ്യക്തമാക്കി. കണക്കുകള്‍ തെറ്റിയ റിപ്പോര്‍ട്ട് പാസാക്കാന്‍ സാധിക്കില്ലെന്ന് രഞ്ജി പണിക്കരും പറഞ്ഞു. ഒടുവില്‍ വിഷയത്തില്‍ മോഹന്‍ലാല്‍ നിലപാട് എടുക്കണം എന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യോഗത്തില്‍ വൈകാരികമായാണ് മോഹന്‍ലാല്‍ സംസാരിച്ചത്. സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ 45 ദിവസം സമയം അനുവദിക്കണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് പാസാക്കാന്‍ ശ്രമം നടത്തും. സംഘടനയുടെ പേര് ജനങ്ങള്‍ക്ക് മുന്‍പില്‍ ചീഞ്ഞളിഞ്ഞെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. പേര് ചീത്തയാക്കിയത് സംഘടനക്ക് ഉള്ളില്‍ ഉള്ളവരാണെന്നും അംഗങ്ങള്‍ ആരോപിച്ചു.

അതേസമയം വലിയ യുവതാരനിര തന്നെ യോഗത്തില്‍ നിന്നും വിട്ടുനിന്നു. ആസിഫ് അലി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ബേസില്‍ ജോസഫ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തിയശേഷമുള്ള ആദ്യ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുന്നത്. കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് ജനറല്‍ ബോഡി യോഗം. അമ്മയിലെ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും ചെയ്ത അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. അന്‍സിബ ഇന്ന് യോഗത്തിനെത്തിയിരുന്നു.
അതിനിടെ ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയ്യാറാക്കിയിരുന്നു നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. പുതിയ ഭരണസമിതി ഒഴിയണമെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും അവിശ്വാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ വഴക്ക് പറഞ്ഞുതീര്‍ക്കാനാകില്ലെന്നും പ്രമേയത്തില്‍ പരാമര്‍ശം ഉണ്ട്. ഇതിനായി ഒരു വിഭാഗം ഒപ്പ് ശേഖരണം നടത്തി. ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രസിഡന്റ് നിശബ്ദത പാലിച്ചെന്നും വിവാദങ്ങളില്‍ കൃത്യമായ നിലപാടോ നടപടികളോ എടുത്തില്ലെന്നും ആക്ഷേപവും ഉയര്‍ന്നു.

ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

ശിവഗിരി സന്ദർശിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്; മഠത്തിന്റെ വികസന ആവശ്യങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്തു

വർക്കല..ശിവഗിരി: കൃഷിമന്ത്രി ടി. സിദ്ദിഖ് ശനിയാഴ്ച ശിവഗിരി മഠം സന്ദർശിച്ചു. മന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ശിവഗിരി സന്ദർശനമായിരുന്നു ഇത്. സന്ദർശനത്തിനിടെ മഹാസമാധിയിൽ പ്രാർഥനകളിൽ പങ്കെടുത്ത മന്ത്രി, അതിഥി മന്ദിരത്തിൽ മഠത്തിലെ മുതിർന്ന സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി, ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെയും കേരളത്തിന്റെ സാമൂഹിക നവോത്ഥാന പാരമ്പര്യത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

“നമ്മുടെ നാട് അനേകം മഹത്‌വ്യക്തികളുടെ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അവരിൽ ഏറ്റവും പ്രധാനപ്പെട്ടത് ശ്രീനാരായണ ഗുരുവാണ്. 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം ലോകചരിത്രത്തിലെ ഒരു വിസ്മയമാണ്. ലോകമെമ്പാടുമുള്ള മനുഷ്യരോട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം വിളിച്ചോതുന്ന അതുല്യ കൃതിയാണ് ദൈവദശകം. വീണ്ടും ഇവിടെ എത്തി ഗുരുദേവന്റെ അനുഗ്രഹം നേടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു,” മന്ത്രി പറഞ്ഞു.

മന്ത്രിയെ സ്വാഗതം ചെയ്ത ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ടി. സിദ്ദിഖിന്റെ ശിവഗിരിയുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ചു.
“ടി. സിദ്ദിഖ് ശിവഗിരിയിലെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിൽ മഠം അദ്ദേഹത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. കൂടാതെ സംസ്ഥാന ബജറ്റിൽ ശ്രീനാരായണ കൺവെൻഷൻ സെന്ററിനായി 5 കോടി രൂപയും ഡൽഹിയിലെ ശ്രീനാരായണ സ്മാരകത്തിനും പട്ടത്തെ ആർ. ശങ്കർ സ്മാരകത്തിനുമായി ഒരു കോടി രൂപ വീതവും അനുവദിച്ചതിന് സർക്കാരിനോട് പ്രത്യേക നന്ദിയും രേഖപ്പെടുത്തുന്നു,” സ്വാമി പറഞ്ഞു.

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ : ജൂൺ 21 അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭ സംഘടിപ്പിച്ച യോഗാപരിശീലന ക്യാമ്പ് ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു.
നഗരസഭ സിദ്ധ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ 5 വർഷത്തോളമായി സ്ത്രീകൾക്ക് യോഗ പരിശീലനം നടത്തി വരുന്നു.

പരിശീലന അധ്യാപികയായ രമ്യയും സംഘവും അവതരിപ്പിച്ച യോഗാ നൃത്തത്തോടു കൂടി പരിശീനക്യാമ്പ് ആരംഭിച്ചു.
നഗരസഭ സ്‌റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേന പ്രവർത്തകർ, നാട്ടുകർ തുടങ്ങി നൂറോളം പേർ ക്ലാസിൽ പങ്കെടുത്തു.
ജീവിത ശൈലി രോഗങ്ങൾക്കും തിരക്കുപിടിച്ച ജീവിത സാഹചര്യം കാരണമുണ്ടാകുന്ന മാനസിക പിരിമുറക്കത്തിനും ആശ്വാസം ലഭിക്കാൻ ഇത്തരം ക്യാമ്പുകൾ ഗുണം ചെയ്യും.

കൂടാതെ കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ വാർഡ് അടിസ്ഥാനത്തിൽ യോഗ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും എം. പ്രദീപ് അറിയിച്ചു.

ദിവസവും 20 മിനിറ്റ് യോഗ; ആദ്യം പഠിക്കേണ്ട 10 പോസുകൾ

ദിവസവും 20 മിനിറ്റ് യോഗ; ആദ്യം പഠിക്കേണ്ട 10 പോസുകൾ

മാനസിക സമ്മർദവും ഉത്തരവാദിത്വങ്ങളും തിരക്കുകളും നിറഞ്ഞ ജീവിതത്തിൽ യോ​ഗ പരിശീലനത്തിന്റെ പ്രാധാന്യം വർധിച്ചുവരികയാണ്. ശാരീരികമായും മാനസികമായും ആരോഗ്യം ഒരുപോലെ മെച്ചപ്പെടുത്തുന്ന പുരാതന ഭാരതീയ ജീവിതശൈലിയാണ് യോ​ഗ. ‘യൂജ്’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന വാക്ക് ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്.

ദൈനംദിന ജീവിതത്തിൽ യോ​ഗ ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗാദിനം ആചരിക്കുന്നത്. 2014 സെപ്റ്റംബർ 27ന് 69-മത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോ​ഗാ​ദിനം.

ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും തുടക്കക്കാർക്ക് ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ചില ലളിതമായ യോ​ഗാസനങ്ങൾ ഇതാ:

താഡാസനം (Mountain Pose)
യോഗയുടെ അടിസ്ഥാന ആസനങ്ങളിലൊന്നാണ് താഡാസനം.

ഗുണങ്ങൾ:

ശരീരത്തിന്റെ ഭാവം (Posture) മെച്ചപ്പെടുത്തുന്നു

നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു

ശരീരത്തിന്റെ ബാലൻസ് വർധിപ്പിക്കുന്നു

ചെയ്യേണ്ട രീതി

നിവർന്നു നിന്ന് രണ്ടു കാലുകളും ചേർത്തു വെക്കുക. കൈകൾ ശരീരത്തിന് ഇരുവശങ്ങളിലായി നേരെ താഴേക്ക് പിടിക്കുക.

ശരീരഭാരം രണ്ടു കാലുകളിലും തുല്യമായി നൽകുക. വിരലുകൾ നന്നായി വിടർത്തി വെക്കണം.

ശ്വാസം എടുത്തുകൊണ്ട് (Inhale) രണ്ടു കൈകളും തോളുകളുടെ ഉയരത്തിൽ അല്ലെങ്കിൽ തലയ്ക്ക് മുകളിലേക്ക് ഉയർത്തുക.

കൈവിരലുകൾ കോർത്തുപിടിച്ച് ഉള്ളംകൈ മുകളിലേക്ക് അഭിമുഖമായി പിടിക്കുക. പതുക്കെ ഉപ്പൂറ്റി ഉയർത്തി, കാല്വിരലുകളിൽ (Toes) മാത്രം നിൽക്കുക.

ഈ അവസ്ഥയിൽ കുറച്ചു സെക്കൻഡ് ശ്വാസം നിയന്ത്രിച്ച് നിൽക്കുക. ശ്വാസം വിട്ടുകൊണ്ട് (Exhale) പതുക്കെ ഉപ്പൂറ്റി താഴേക്ക് കൊണ്ടുവരികയും കൈകൾ പഴയ സ്ഥാനത്തേക്ക് മടക്കുകയും ചെയ്യുക

വൃക്ഷാസനം (Tree Pose)
ഒരു കാലിൽ നിൽക്കുകയും മറ്റേ കാൽ തുടയിൽ വയ്ക്കുകയും ചെയ്യുന്ന ആസനമാണ് ഇത്.

ഗുണങ്ങൾ:

ഏകാഗ്രത വർധിപ്പിക്കുന്നു

കാലുകളുടെ പേശികളെ ശക്തിപ്പെടുത്തുന്നു

ശരീരസന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു

ചെയ്യേണ്ട വിധം

നിവർന്നു നിന്ന് കാലുകൾ ചേർത്ത് വയ്ക്കുക. കൈകൾ ശരീരത്തിന് ഇരുവശത്തും ചേർത്തുപിടിക്കുക. ഏകാഗ്രതയ്ക്കായി ഏതെങ്കിലും ഒരു ബിന്ദുവിൽ നോക്കി നിൽക്കുക.

വലതുകാൽ മുട്ടുമടക്കി, വലതുപാദം ഇടതു തുടയുടെ ഉൾഭാഗത്തായി (Possible highest point) ഉറപ്പിച്ചു വയ്ക്കുക.

ഇതിനുശേഷം, ശ്വാസമെടുത്ത് കൈകൾ രണ്ടും തലയ്ക്ക് മുകളിലേക്ക് ഉയർത്തി ‘നമസ്കാര മുദ്ര’യിൽ പിടിക്കുക.

ഈ അവസ്ഥയിൽ 10-30 സെക്കൻഡ് സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുക. ഇതേപോലെ ഇടതുകാൽ ഉപയോഗിച്ചും ആവർത്തിക്കുക.

ബാലാസനം (Child’s Pose)
വിശ്രമത്തിനും മനസ്സമാധാനത്തിനും ഏറെ സഹായിക്കുന്ന ആസനമാണ്.

ഗുണങ്ങൾ:

സമ്മർദ്ദം കുറയ്ക്കുന്നു

പുറംവേദനയ്ക്ക് ആശ്വാസം നൽകുന്നു

ശരീരത്തിന് വിശ്രമം നൽകുന്നു

ചെയ്യുന്ന വിധം

യോഗ മാറ്റിയിൽ മുട്ടുകുത്തി ഇരിക്കുക. ഉപ്പൂറ്റിയിൽ ഇരുകാലുകളുടെയും മടമ്പുകൾ വരുന്ന രീതിയിൽ ഇരിക്കണം.

കാലുകളുടെ വിരലുകൾ തമ്മിൽ ചേർത്ത് വയ്ക്കുകയും, മുട്ടുകൾ പരമാവധി അകറ്റി വയ്ക്കുകയും ചെയ്യുക (മുട്ടുകൾ ചേർത്ത് വെച്ചും ചെയ്യാം).

ശ്വാസം എടുത്തുകൊണ്ട് രണ്ടു കൈകളും ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് (Exhale) മുന്നോട്ട് കുനിയുക. രണ്ടു തുടകൾക്കിടയിലായി വയർ വരുന്ന രീതിയിൽ മുന്നോട്ട് നീട്ടി കൈപ്പത്തികൾ നിലത്തുറപ്പിച്ചു വെയ്ക്കുക.

നെറ്റിത്തടം നിലത്തു മുട്ടിക്കുക.ഈ അവസ്ഥയിൽ 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുക.

പതുക്കെ ശ്വാസം എടുത്തുകൊണ്ട് പഴയ സ്ഥാനത്തേക്ക് മടങ്ങുക

ഭുജംഗാസനം (Cobra Pose)
പാമ്പ് തല ഉയർത്തുന്നതുപോലുള്ള രൂപത്തിലാണ് ഈ ആസനം.

ഗുണങ്ങൾ:

നട്ടെല്ലിന്റെ വഴക്കം വർധിപ്പിക്കുന്നു

നെഞ്ച് വികസിപ്പിക്കുന്നു

പുറംഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നു

ചെയ്യേണ്ട വിധം:

കമിഴ്ന്നു കിടക്കുക. കാലുകൾ ചേർത്തുപിടിക്കുകയും പാദങ്ങൾ പതിച്ചുവെക്കുകയും ചെയ്യുക.

ഇരു കൈപ്പത്തികളും തോളുകൾക്ക് ഇരുവശങ്ങളിലായി തറയിൽ കമഴ്ത്തിവെക്കുക. സാവധാനം ശ്വാസം എടുത്തുകൊണ്ട്, തലയും നെഞ്ചും വയറിന്റെ മുൻഭാഗവും മുകളിലേക്ക് ഉയർത്തുക.

കൈമുട്ടുകൾ ചെറുതായി വളച്ച് ശരീരത്തോട് ചേർത്തുപിടിക്കുക. മേൽപ്പോട്ട് നോക്കി, ഈ അവസ്ഥയിൽ കുറച്ചു സമയം സാധാരണ രീതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുക. ശ്വാസം വിട്ടുകൊണ്ട് സാവധാനം പഴയ സ്ഥാനത്തേക്ക് മടങ്ങുക

മർജാരിയാസനം-ബിതിലാസനം (Cat-Cow Stretch)
പൂച്ചയുടെയും പശുവിന്റെയും ചലനങ്ങൾ അനുകരിക്കുന്ന ആസനമാണിത്.

ഗുണങ്ങൾ:

നട്ടെല്ലിന്റെ ചലനശേഷി മെച്ചപ്പെടുത്തുന്നു

കഴുത്തിലെയും പുറത്തിലെയും മുറുക്കം കുറയ്ക്കുന്നു

രക്തചംക്രമണം വർധിപ്പിക്കുന്നു

ചെയ്യേണ്ട വിധം

യോഗ മാറ്റ് വിരിച്ച് അതിൽ മുട്ടുകുത്തി ഇരിക്കുക. കൈപ്പത്തികൾ തറയിൽ പതിപ്പിച്ച് മുന്നോട്ട് വയ്ക്കുക (കുറേക്കാലം മുമ്പ് ചെയ്ത ‘ടേബിൾ ടോപ്പ്’ പൊസിഷൻ). തോളിന് നേരെ താഴെയായി കൈകളും, ഇടുപ്പിന് നേരെ താഴെയായി മുട്ടുകളും ആയിരിക്കണം.

ശ്വസനം (ആദ്യ ഘട്ടം):ദീർഘമായി ശ്വാസമെടുക്കുമ്പോൾ തല ഉയർത്തി മുകളിലേക്ക് നോക്കുക. അതേസമയം നടുവ് ഭാഗം താഴേക്ക് വളയ്ക്കുകയും വേണം.

ശ്വസനം (രണ്ടാം ഘട്ടം): പതുക്കെ ശ്വാസം പുറത്തുവിടുമ്പോൾ തല താഴേക്ക് കുനിച്ച് താടി നെഞ്ചിൽ മുട്ടിക്കുക. ഒപ്പം നടുവ് ഭാഗം മുകളിലേക്ക് പൂച്ചയെപ്പോലെ വളയ്ക്കുകയും ചെയ്യുക.

അധോമുഖ ശ്വാനാസനം (Downward Facing Dog)
യോഗയിലെ ഏറ്റവും ജനപ്രിയമായ ആസനങ്ങളിൽ ഒന്നാണ്.

ഗുണങ്ങൾ:

ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളെയും സ്ട്രെച്ച് ചെയ്യുന്നു

കൈകൾക്കും കാലുകൾക്കും കരുത്ത് നൽകുന്നു

ക്ഷീണം കുറയ്ക്കുന്നു

ചെയ്യുന്ന വിധം

യോഗ മാറ്റിമുകളിൽ കൈപ്പത്തികളും കാൽമുട്ടുകളും നിലത്തു കുത്തി നാലുകാലിൽ നിൽക്കുക (Table pose). കൈകൾ തോളുകളുടെ നേരെ താഴെയും, കാൽമുട്ടുകൾ ഇടുപ്പിന് താഴെയുമായിരിക്കണം.

കൈകാലുകൾ ഉറപ്പിക്കുക: കൈവിരലുകൾ പരമാവധി അകത്തിപ്പിടിച്ച് തറയിൽ നന്നായി അമർത്തിവെയ്ക്കുക.

ഇടുപ്പ് ഉയർത്തുക: ശ്വാസം വിട്ടുകൊണ്ട് കാൽവിരലുകൾ മടക്കി നിലത്തുറപ്പിച്ചു നിർത്തുക. ഒപ്പം കാൽമുട്ടുകൾ ഉയർത്തി, ഇടുപ്പ് മുകളിലേക്കും പിന്നിലേക്കും വലിച്ചുയർത്തുക.

ശരീരഭാരം മുഴുവൻ കൈപ്പത്തികളിലും പാദങ്ങളിലും തുല്യമായി നൽകി, ശരീരം ഇംഗ്ലീഷ് അക്ഷരമാലയിലെ ‘V’ ആകൃതിയിലാക്കുക (തലകീഴായ V).

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: പുറംഭാഗം നിവർന്നിരിക്കാനും കഴുത്ത് അയഞ്ഞു കിടക്കാനും ശ്രദ്ധിക്കുക. പാദങ്ങൾ പൂർണ്ണമായി തറയിൽ മുട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, വിരലുകൾ മാത്രം നിലത്തു കുത്തി നിൽക്കാം.

5-10 തവണ ആഴത്തിൽ ശ്വാസമെടുക്കുകയും വിടുകയും ചെയ്ത ശേഷം, സാവധാനം കാൽമുട്ടുകൾ നിലത്തു മുട്ടി പഴയ നിലയിലേക്ക് മടങ്ങുക.

ത്രികോണാസനം (Triangle Pose)
ശരീരത്തെ വശങ്ങളിലേക്ക് നീട്ടുന്ന ആസനമാണിത്.

ഗുണങ്ങൾ:

അരക്കെട്ടിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു

കാലുകളുടെ ശക്തി വർധിപ്പിക്കുന്നു

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു

ചെയ്യേണ്ട വിധം:

നിവർന്നു നിൽക്കുക: കാലുകൾ പരമാവധി അകത്തി (ഏകദേശം 3.5 – 4 അടി) നിവർന്നു നിൽക്കുക.

പാദങ്ങൾ ക്രമീകരിക്കുക: വലതുപാദം 90 ഡിഗ്രി വലത്തോട്ട് തിരിക്കുക. ഇടതുപാദം അല്പം അകത്തേക്ക് വെക്കുക.

കൈകൾ ഉയർത്തുക: ശ്വാസമെടുക്കുമ്പോൾ രണ്ടു കൈകളും ഇരുവശങ്ങളിലേക്കും തോളുകളുടെ ഉയരത്തിൽ നേരെ ഉയർത്തുക.

വശങ്ങളിലേക്ക് വളയുക: ശ്വാസം വിട്ടുകൊണ്ട്, ഇടുപ്പിൽ നിന്നും വലതുവശത്തേക്ക് പതുക്കെ വളയുക. വലതു കൈകൊണ്ട് വലതു കാൽമുട്ടോ കണങ്കാലോ പിടിക്കുക.

മുകളിലേക്ക് നോക്കുക: ഇടതു കൈ നേരെ മുകളിലേക്ക് ചൂണ്ടിപ്പിടിക്കുകയും, കഴുത്ത് തിരിച്ച് ഇടത് കൈവിരലുകളിലേക്ക് നോക്കുകയും ചെയ്യുക.

തിരിച്ചു വരിക: സാവധാനം ശ്വാസമെടുത്ത് പഴയതുപോലെ നിവർന്നു നിൽക്കുക. ഇതേപോലെ ഇടതുവശത്തും ആവർത്തിക്കുക.

സേതുബന്ധാസനം (Bridge Pose)
പുറംഭാഗം ഉയർത്തി പാലത്തിന്റെ ആകൃതി ഉണ്ടാക്കുന്ന ആസനം.

ഗുണങ്ങൾ:

നട്ടെല്ലിനും അരക്കെട്ടിനും കരുത്ത് നൽകുന്നു

നെഞ്ചും തോളുകളും തുറക്കുന്നു

മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

ചെയ്യേണ്ട വിധം:

മലർന്നു കിടക്കുക. കാലുകൾ മടക്കി കാൽപാദങ്ങൾ തറയിൽ ചേർത്തു വയ്ക്കുക. കൈകൾ നിവർത്തി ശരീരത്തോട് ചേർത്തു വയ്ക്കുക. സാവധാനം ശ്വാസമെടുത്ത് ഇടുപ്പും അരക്കെട്ടും ഭാഗം മുകളിലേക്ക് ഉയർത്തുക. തോളും തലയും നിലത്തു തന്നെ ഉറപ്പിച്ചു നിർത്തുക. കുറച്ചു സെക്കൻഡ് ഈ അവസ്ഥയിൽ തുടരുക.

സുഖാസനം (Easy Pose)
ധ്യാനത്തിനും ശ്വാസാഭ്യാസത്തിനും അനുയോജ്യമായ ലളിതമായ ഇരിപ്പ്.

ഗുണങ്ങൾ:

മനസ്സിനെ ശാന്തമാക്കുന്നു

ഏകാഗ്രത വർധിപ്പിക്കുന്നു

ശ്വാസോച്ഛ്വാസം നിയന്ത്രിക്കാൻ സഹായിക്കുന്നു

ചെയ്യേണ്ട രീതി:

നിവർന്നിരിക്കുക. വലതുകാൽ മടക്കി ഇടതു തുടയുടെ അടിയിലും, ഇടതുകാൽ മടക്കി വലതു തുടയുടെ അടിയിലുമായി വെച്ച് കാലുകൾ ക്രോസ്സ് ചെയ്യുക. നട്ടെല്ല് വളയാതെ നിവർത്തിപ്പിടിക്കുക. കൈകൾ കാൽമുട്ടുകളിൽ ചിൻമുദ്രയിലോ അല്ലെങ്കിൽ കൈപ്പത്തികൾ മുകളിലേക്കോ താഴേക്കോ വെച്ചോ വിശ്രമിക്കാം.

ശവാസനം (Corpse Pose)

യോഗ സെഷന്റെ അവസാനത്തിൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ആസനമാണ്.

ഗുണങ്ങൾ:

ശരീരത്തിനും മനസ്സിനും പൂർണ വിശ്രമം നൽകുന്നു

ഉത്കണ്ഠയും ക്ഷീണവും കുറയ്ക്കുന്നു

ഊർജം വീണ്ടെടുക്കാൻ സഹായിക്കുന്നു

ചെയ്യുന്ന വിധം:

കൈകാലുകൾ നീട്ടിവച്ചു മലർന്നു കിടക്കുക. തുടകൾ തമ്മിൽ മുട്ടാത്തവിധം കാലുകൾ അകത്തി വച്ചു തളർത്തിയിടുക. കൈകളും അതതു വശങ്ങളിൽ നീട്ടി മലർത്തി തളർത്തിയിടുക. വിരലുകളും തളർത്തിയിടണം.

കൈകൾ കക്ഷവുമായി ചേർന്നിരിക്കാതെ നോക്കേണ്ടതാണ്. കണ്ണുകൾ രണ്ടും ബലം പിടിക്കാതെ അടയ്ക്കുക. തല നേരെയോ അൽപ്പം ചരിച്ചോ തളർത്തിയിടാവുന്നതാണ്. കാലുകളുടെ വിരലു മുതൽ തല വരെയുള്ള ഭാഗങ്ങൾ എല്ലാം വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുക.

ഒരു ഭാഗത്തും ഒരു തരത്തിലുള്ള ബലമോ വലിച്ചിലോ തോന്നരുത്. ശരീരത്തിനുള്ളിലുള്ള അവയവങ്ങളായ ഹൃദയം, കരൾ, ശ്വാസകോശം, വൻകുടൽ, ചെറുകുടൽ, ആമാശയം, പാൻക്രിയാസ് എന്നുവേണ്ട ശരീരത്തിലെ എല്ലാ അവയവങ്ങളെയും മനസ്സിൽ കാണുകയും അതെല്ലാം വിശ്രമിക്കുന്നതായി സങ്കൽപ്പിക്കുകയും ചെയ്യുക. ശ്വാസോച്ഛ്വാസം സാധാരണ ഗതിയിൽ മാത്രം. ഈ സമയം ഉറങ്ങിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒഴിഞ്ഞ വയറ്റിൽ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 2-3 മണിക്കൂർ കഴിഞ്ഞ് യോഗ ചെയ്യുക.

ശാന്തമായ സ്ഥലത്ത് പരിശീലിക്കുക.

ശരീരത്തെ അമിതമായി സമ്മർദത്തിലാക്കരുത്.

ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ദിവസവും 15-20 മിനിറ്റ് മുതൽ ആരംഭിക്കാം.