by Midhun HP News | Aug 24, 2026 | Latest News, കേരളം
കണ്ണൂര്‍: കൃഷ്ണഗാഥ പിറന്ന മണ്ണില്‍ ചിങ്ങത്തിലെ ശുക്ലപക്ഷ ഏകാദശി നാളില്‍ കൃഷ്ണപ്പാട്ടു മുത്തശ്ശിക്ക് വേറിട്ടൊരു ആദരം. 103 വയസിലും ചിങ്ങമാസത്തില്‍ പാരമ്പര്യ ആചാരമായി കൃഷ്ണഗാഥ പാരായണം നടത്തുന്ന മുത്തശ്ശിക്ക് അമ്മമാരുടെ കൃഷ്ണഗാഥ കാവ്യ അര്‍ച്ചനയോടെയുള്ള വ്യത്യസ്തമായ ഒരു ആദര ചടങ്ങിനാണ് ചിറക്കല്‍ പൈതൃക, ക്ഷേത്രനഗരി സാക്ഷ്യം വഹിച്ചത്. ചിറക്കല്‍ ഗണപതിയാടന്‍ വീട്ടില്‍ നാണിക്കുട്ടിയമ്മയെ (103) സിഎംഎസ് ചന്തേര മാഷ് സ്മാരക സംഘവഴക്കഗവേഷണ പീഠത്തിന്റെ ആഭിമുഖ്യത്തിലാണ് കാവ്യാര്‍ച്ചന നടത്തി വണങ്ങിയത്.

രാവിലെ ഒമ്പതിന് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണപ്പാട്ടുവഴക്കം കൂട്ടായ്മയിലെ അമ്മമാര്‍ സപ്താഹ ആചാര്യ കടലായി ഗീതാ രാജന്റെ നേതൃത്വത്തില്‍ കൃഷ്ണപ്പാട്ട് കാവ്യം ചൊല്ലി കൊണ്ടാണ് ആദരായനത്തിന് ഗണപതിയാടന്‍ വീട്ടിലേക്ക് പുറപ്പെട്ടത്. കെ.വി. സുമേഷ് എം എല്‍ എ, ചിറക്കല്‍ കോലത്തിരി വലിയ രാജ സി.കെ. രാമവര്‍മ്മ, പത്‌നി വിജയലക്ഷ്മി തമ്പുരാട്ടി, പദ്മശ്രി എസ് ആര്‍ഡി പ്രസാദ്, വടകര ഓര്‍ക്കാട്ടേരി പുതുപ്പണം കോട്ടയാത്ത് കോവിലകം പദ്മാവതി പിള്യാരിയമ്മ, രാധാമണി ടീച്ചര്‍, ഫാക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ എ.വി. അജയകുമാര്‍, ഡോ . സി.കെ. അശോക വര്‍മ്മ, സംഘ വഴക്ക ഗവേഷണ പീഠം സാരഥികളും കാവ്യാര്‍ച്ചനയ്ക്കൊപ്പം നീങ്ങി. കടലായിഗണപതിയാടന്‍ താഴെ വീട്ടിലെത്തിയപ്പോള്‍ 103 കഴിഞ്ഞനാണിക്കുട്ടിയമ്മയെ വണങ്ങി കൃഷ്ണപ്പാട്ട് പാരായണം തുടങ്ങി. അമ്മമാര്‍ക്കൊപ്പം നാണിക്കുട്ടിയമ്മയും കൃഷ്ണപ്പാട്ട് ചൊല്ലി. ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ഥനയും നടത്തി.

കെവി സുമേഷ് എംഎല്‍എ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. കൃഷ്ണപ്പാട്ട് മുത്തശ്ശി നാണിക്കുട്ടിയമ്മയെ പോലുള്ളവരുടെ തനതുശൈലിയിലുള്ള കൃഷ്ണപ്പാട്ട് പാരായണം റെക്കോര്‍ഡ് ചെയ്തു ചെറുശേരി മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്ന് കെവി സുമേഷ് പറഞ്ഞു. ചെറുശേരി സ്മാരകം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കൃഷ്ണഗാഥയുടെ വിവിധ പാഠഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന താളിയോലകളും ഇതേവരെ നടന്ന പഠന ഗവേഷണ പ്രബന്ധങ്ങളുടെയും വന്‍ശേഖരം ഒരുക്കുന്നതടക്കമുള്ള പ്രോജക്ട് റിപ്പോര്‍ട്ടാണ് സാംസ്‌കാരി വകുപ്പ് തയ്യാറാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. സംഘവഴക്ക ഗവേഷണ പീഠം ഗവേഷണരീതിശാസ്ത്ര വിഭാഗം അധ്യക്ഷനും പ്രശസ്ത അന്തരീക്ഷ പഠനശാസ്ത്രജ്ഞനുമായ ഡോ. എം.കെ സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.


by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
ധാക്ക: വീടിനു മുകളിൽ വച്ച് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന് ഒരു കുടംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിലാണ് സംഭവം. ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

സംഭവത്തിൽ സിദ്ധാർഥ ദാസ് (23), മുഗ്ധ ദാസ് (19) എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കമ്മിഷണർ മുഹമ്മദ് അബ്ദുൾ മബൂദ് പറഞ്ഞു. മെത്താഫെറ്റാമൈൻ ഉൾപ്പെടുന്ന ലഹരിപദാർത്ഥമായ ‘യാബ’ കഴിക്കാനാണ് പ്രതികൾ ചക്രവർത്തിയുടെ വീടിന്റെ മേൽക്കൂരയിലെത്തിയത്. ശബ്ദം കേട്ട് ഗണപതി വീടിന് മുകളിലെത്തിയപ്പോൾ യുവാക്കളെ കണ്ടു.
വീടിന് മുകളിൽ വെച്ച് യുവാക്കൾ ലഹരി ഉപയോഗിക്കുന്നതിനെ ഗണപതി ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനിടെ ഗണപതിയെ പ്രതികൾ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടു മുകളിലേക്ക് വന്ന ഗണപതിയുടെ ഭാര്യയേയും പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അമ്മയുടെ ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തുവന്ന മകൾ അഗാമിയെയും കയർ കഴുത്തിൽ മുറുക്കി കൊന്നു. പിന്നീട് വീടിന് അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 12 വയസുകാരൻ മകനെയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ അതേ വീട്ടിൽ രാത്രി കഴിച്ചുകൂട്ടി. ഫ്രീസറിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. കുളിച്ചശേഷം ഭക്ഷണ മേശയിലിരുന്ന് ഈന്തപ്പഴവും വെള്ളരിയ്ക്കയും കഴിക്കുകയും വീണ്ടും ലഹരി ഉപയോഗിക്കുകയും ചെയ്തു. വെള്ളിയാഴ്ച പ്രാർഥനയ്ക്കായി തെരുവുകൾ ഒഴിഞ്ഞപ്പോഴാണ് പ്രതികൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. അന്വേഷണം വഴിതിരിച്ചുവിടാൻ വീട്ടുസാധനങ്ങൾ വലിച്ചുവാരിയിടുകയും, ഫോണുകളിൽ വിരലടയാളം പതിയാതിരിക്കാൻ ഡിറ്റർജന്റ് കലക്കിയ വെള്ളത്തിൽ മുക്കിവെക്കുകയും ചെയ്തു. സ്വർണാഭരണങ്ങളും കൊള്ളയടിച്ചിരുന്നു.


by Midhun HP News | Aug 24, 2026 | Latest News, കേരളം
തിരുവനന്തപുരം: വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിരുവോണ ദിനമായ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തമായ മഴയ്ക്ക് സാധ്യത. പുതുക്കിയ മഴ പ്രവചനം അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. നേരത്തെ എട്ടു ജില്ലകളില്‍ മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

ഇന്ന് ആറു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാലാവസ്ഥ വകുപ്പ് തീവ്രമഴ പ്രവചിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളില്‍ എല്ലാം ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവോണ ദിവസമായ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


by Midhun HP News | Aug 24, 2026 | Latest News, ദേശീയ വാർത്ത
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ അർധ സെഞ്ച്വറി നേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് റെക്കോർഡ് നേട്ടത്തിലെത്തി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡാണ് പന്ത് പിന്തള്ളിയത്.

42 ടെസ്റ്റുകൾ കളിച്ച് പന്ത് 2948 റൺസാണ് ഡബ്ല്യുടിസിയിൽ ഇതുവരെ നേടിയത്. ഇത്രയും മത്സരങ്ങൾ കളിച്ച ഗില്ലിന് 2917 റൺസാണ് നേട്ടം. 40 ടെസ്റ്റുകളിൽ നിന്നു 2716 റൺസുമായി രോഹിത് ശർമയാണ് പട്ടികയിലെ മൂന്നാമാൻ. രവീന്ദ്ര ജഡേജ (50 ടെസ്റ്റിൽ നിന്ന് 2675 റൺസ്), വിരാട് കോഹ്‍ലി (46 ടെസ്റ്റിൽ നിന്ന് 2617 റൺസ്) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. നിലവിൽ കളിക്കുന്നവരിൽ വെറും 30 ടെസ്റ്റിൽ നിന്നു 2588 റൺസുമായി യശസ്വി ജയ്സ്വാളും നിൽക്കുന്നു.

വിദേശ പച്ചിലെ ‘പന്ത്’
വിദേശ മണ്ണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന വിക്കറ്റ് കീപ്പർ ബാറ്ററായും പന്ത് മാറി. ഇതിഹാസ നായകൻ എംഎസ് ധോനിയേയാണ് പന്ത് പിന്നിലാക്കിയത്. ധോനി 2496 റൺസാണ് നേടിയത്. പന്തിന്റെ വിദേശ പിച്ചിലെ റൺസ് നേട്ടം 2500 പിന്നിട്ടു. 42 റൺസ് ശരാശരിയിലാണ് പന്തിന്റെ കുതിപ്പ്. ധോനിയുടെ ശരാശരി 32.84 ആയിരുന്നു. 1209 റൺസെടുത്ത ഫാറൂഖ് എൻജിനീയർ ആണ് ഈ പട്ടികയിലെ മൂന്നാമൻ. സയ്യിദ് കിർമാനി 1109 റൺസ്, കിരൺ മോറെ 901 റൺസ് എന്നിവരാണ് പട്ടികയിലെ അടുത്ത സ്ഥാനക്കാർ.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ 3 റൺസിൽ നിൽക്കെ പരിക്കേറ്റ് പന്ത് റിട്ടയേർഡ് ഹട്ടായി മടങ്ങിയിരുന്നു. രണ്ടാം ദിനത്തിൽ തിരിച്ചെത്തി താരം 6 ഫോറും രണ്ട് സിക്സും സഹിതം 63 റൺസെടുത്തു. പരമ്പരയിൽ പന്ത് നേടുന്ന രണ്ടാം അർധ സെഞ്ച്വറിയാണിത്. കരിയറിലെ 21ാം ടെസ്റ്റ് അർധ സെഞ്ച്വറി കൂടിയാണ് താരം കൊളംബോയിൽ സ്വന്തമാക്കിയത്.


by Midhun HP News | Aug 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 24നും ഇടയില്‍ കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,278.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നി ആറ് ജില്ലകളില്‍ മാത്രമാണ് സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചത്. മറ്റു ജില്ലകളിലെല്ലാം മഴയില്‍ കുറവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് മഴക്കുറവ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. സാധാരണ ലഭിക്കേണ്ട മഴയെ അപേക്ഷിച്ച് 51 ശതമാനം കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. സാധാരണയായി 2114.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,039.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് വയനാടിന് ലഭിച്ചത്. ഇടുക്കിയില്‍ മഴയില്‍ 45 ശതമാനം കുറവാണ് ഉണ്ടായത്. 2092 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,147 മില്ലിമീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. കൊല്ലമാണ് തൊട്ടുതാഴെ. മഴയില്‍ 30 ശതമാനം കുറവാണ് കൊല്ലത്ത് ഉണ്ടായത്.

അതേസമയം പത്തനംതിട്ടയില്‍ 1220 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട മഴയോട് അടുത്ത് മഴ ഇത്തവണ കിട്ടി. സാധാരണയായി 1,250 മില്ലിമീറ്റര്‍ മഴയാണ് പത്തനംതിട്ടയില്‍ ലഭിക്കേണ്ടത്. തിരുവനന്തപുരത്ത് 632.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സാഹചര്യത്തില്‍ 629.6 മില്ലിമീറ്റര്‍ മഴ ലഭിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.


by Midhun HP News | Aug 24, 2026 | Latest News, കേരളം
തിരുവോണത്തിന് തലേദിവസമായ ഉത്രാടം നാൾ കേരളത്തിന്റെ ഓണാഘോഷങ്ങളിൽ ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമുള്ള അവസാന ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി നാടും നഗരവും ഒരുപോലെ സജീവമാകുന്ന ദിവസമാണിത്. ഈ ദിവസത്തെ തിരക്കിനും ഓട്ടത്തിനുമാണ് പൊതുവെ “ഉത്രാടപ്പാച്ചിൽ” എന്ന് പറയുന്നത്.

ഉത്രാടം എത്തുന്നതോടെ ഓണത്തിന്റെ ആവേശം അതിന്റെ ഉച്ചസ്ഥായിയിലെത്തും. നേരത്തെ വാങ്ങാൻ കഴിയാതെ പോയ സാധനങ്ങൾ അവസാ നമായി വാങ്ങുന്നതിനായി ആളുകൾ വീടുകളിൽ നിന്ന് വിപണികളിലേക്ക് എത്തുന്നു. പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, പലവ്യഞ്ജനങ്ങൾ, വാഴയില, കായ, ഉപ്പേരി തുടങ്ങിയ സദ്യ വട്ടങ്ങൾ വാങ്ങാൻ കടകളിലും ചന്തകളിലും വലിയ തിരക്കായിരിക്കും. കാലം എത്ര മാറിയാലും ഉത്രാടപ്പാച്ചിലിനും തിരുവോണത്തിനും ഒരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല. സൂപ്പർമാർക്കറ്റുകളെയും ഓൺലൈനുകളെയും ആശ്രയിക്കുന്ന തലമുറക്ക് ഇത് മനസ്സിലാകണമെങ്കിൽ തെരുവിലേക്ക് ഇറങ്ങണം അഥവാ ഏറ്റവും അടുത്ത ചന്ത ഒന്ന് സന്ദർശിക്കണം. കേരളത്തിന്റെ വ്യാപാര തലസ്ഥാനമായ എറണാകുളത്ത് ബ്രോഡ്വേയിലും ജ്യൂസ് സ്ട്രീറ്റിലും മാർക്കറ്റ് റോഡിലും എല്ലാം ഒരു അടി വെക്കാൻ പറ്റാത്ത അത്ര തിരക്കാണ്.

അവസാനവട്ട ഓണച്ചന്ത
ഉത്രാട ദിനത്തിലെ പ്രധാന കാഴ്ചകളിലൊന്ന് ഓണച്ചന്തകളിലെ തിരക്കാണ്. ഗ്രാമീണ ചന്തകൾ മുതൽ നഗരത്തിലെ മോളുകളും വ്യാപാരകേന്ദ്രങ്ങ ളും ഉപഭോക്താക്കളെ കൊണ്ട് നിറയും. ഓണകോടി വാങ്ങാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനുള്ള സമ്മാനങ്ങൾ ശേഖരിക്കാനും ആളുകൾ ഈ ദിവസം സമയം കണ്ടെത്തുന്നു. പൂക്കൾക്കും ഉത്രാടച്ചന്തയിൽ വലിയ ആവശ്യമാണ്. പൂക്കളം ഒരുക്കുന്നതിനുള്ള വിവിധതരം പൂക്കൾ തേടി ആളുകൾ വിപണിയിലെത്തുന്നു. വീട്ടു മുറ്റത്ത് മനോഹരമായ പൂക്കളം ഒരുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളും ഉത്രാട നാളിൽ നടക്കുന്നു. ബോണസും അഡ്വാൻസും ഒക്കെ കിട്ടിയ തുകയൊക്കെ ആളുകൾ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങാനായി ചെലവഴിക്കുന്നു.
സദ്യയ്ക്കുള്ള ഒരുക്കങ്ങൾ
തിരുവോണ സദ്യയുടെ വിഭവങ്ങൾക്കാവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നതും ഉത്രാടപ്പാച്ചിലിന്റെ പ്രധാന ഭാഗമാണ്. ചേന, കുമ്പളങ്ങ, വെള്ളരിക്ക, പയർ, പച്ചക്കായ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾക്കൊപ്പം തേങ്ങ, പുളി, ശർക്കര, പരിപ്പ്, അരി, മസാലകൾ തുടങ്ങിയവയും വാങ്ങുന്നു. ചില വീടുകളിൽ സദ്യയ്ക്കാവശ്യമായ ചില പലഹാരങ്ങളും അച്ചാറുകളും ഉത്രാട ദിവസം തന്നെ തയ്യാറാക്കിത്തുടങ്ങും.
ഓണക്കോടിയുടെ ആവേശം
പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതും ഉത്രാടനാളിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഓണക്കോടി വാങ്ങുന്ന പതിവ് ഇന്നും പല കുടുംബങ്ങളിലും തുടരുന്നു. വസ്ത്രശാലകളിൽ തിരക്ക് വർധിക്കുന്നതും ഉത്രാടപ്പാച്ചിലിന്റെ ഭാഗമാണ്.
ഗ്രാമവും നഗരവും ഒരുപോലെ സജീവം
ഉത്രാട നാളിൽ കേരളത്തിന്റെ ഗ്രാമീണ മേഖലകളിലും നഗരങ്ങളിലും ഒരുപോലെ ആഘോഷാന്തരീക്ഷമാണ്. റോഡുകളിൽ വാഹനത്തിരക്കും വ്യാപാര കേന്ദ്രങ്ങളിൽ ജനത്തിരക്കും വർധിക്കും. ചെറിയ കടകൾ മുതൽ വലിയ മാളുകൾ വരെ ഓണ വിപണിയുടെ സജീവത പ്രകടമാകും. അവസാന നിമിഷം വരെ ആവശ്യമായ സാധനങ്ങൾ വാങ്ങിയെടുക്കാനുള്ള തിരക്കാണ് എല്ലായിടത്തും കാണുന്നത്.

ഒന്നാം ഓണത്തിന്റെ പ്രത്യേകത
കേരളീയ ആചാരത്തിൽ ഉത്രാടം ഒന്നാം ഓണം എന്ന നിലയിലും അറിയപ്പെടുന്നു. അതുകൊണ്ടു തന്നെ ഉത്രാടം നാളിൽ തന്നെ പല വീടുകളിലും ഓ ണാഘോഷങ്ങൾക്ക് തുടക്കമാകും. ബന്ധുക്കൾ എത്തിച്ചേരുകയും വീടുകൾ വൃത്തിയാക്കി അലങ്കരിക്കുകയും പൂക്കളം ഒരുക്കുകയും ഓണ സദ്യ യ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്യും.
“ഉത്രാടപ്പാച്ചിൽ” എന്നത് വെറും വിപണിയിലെ തിരക്കിന്റെ പേരല്ല. ഓണത്തെ വരവേൽക്കാനുള്ള കേരളീയരുടെ കൂട്ടായ ആവേശത്തിന്റെയും അവസാനവട്ട ഒരുക്കങ്ങളുടെയും പ്രതീകമാണ് അത്. തിരക്കിനിടയിലും കുടുംബത്തിനും ബന്ധങ്ങൾക്കും ആഘോഷത്തിനും പ്രാധാന്യം നൽകുന്ന മലയാളിയുടെ ഓണ സംസ്കാരത്തിന്റെ മനോഹരമായൊരു കാഴ്ചയാണ് ഉത്രാടപ്പാച്ചിൽ.

Recent Comments