നിരഞ്ജനെ മൂതല സാംസ്കാരിക വേദി ആദരിച്ചു

മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നിരഞ്ജനെ മൂതല സാംസ്കാരിക വേദി ആദരിച്ചു. മൂതല ഗവൺമെൻറ് എൽ.പി സ്കൂളിന്റെ ബഹുനില മന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് സംസ്ഥാന തൊഴിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി നിരഞ്ജനെ അനുമോദിച്ചു. വരും നാളുകളിൽ സിനിമാ രംഗത്ത് കൂടുതൽ അവസരങ്ങൾ നിരഞ്ജനെ നേടിയെത്തട്ടെയെന്നും , കലാ രംഗത്ത് കൂടുതൽ പ്രൌഡിയോടെ ശോഭിക്കാൻ കഴിയട്ടെ എന്നും ശിവൻകുട്ടി ആശംസിച്ചു. ചലച്ചിത്ര അവാർഡ് വിവരം അറിഞ്ഞ ഉടനെ മന്ത്രി ഫോണിൽ വിളിച്ച് നിരഞ്ജനെ ആശംസകൾ അറിയിച്ചിരുന്നു. അഡ്വ: വി. ജോയി എം.എൽ.എ യുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ,വാർഡ് മെമ്പറും വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപെഴ്സണും ആയ എസ്സ്.ഷീബ , സജീവ് ഹാഷിം, ബി.ദിലീപ് , ശ്യാം മൂതല സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് ബി.കെ.നായർ എന്നിവരും ആശംസകൾ അറിയിച്ചു. സാംസ്കാരി വേദി ഏർപ്പെടുത്തിയിരുന്ന ഉപഹാരവും പതിനായിരം രൂപയുടെ ക്യാഷ് അവാർഡും ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി നിരഞ്ജന് കൈമാറി .

കിഴുവിലം ഗ്രാമപഞ്ചായത്തിൽ പ്രതിഷേധ ധർണ നടത്തി

കിഴുവിലം ഗ്രാമ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ അടിയന്തരമായി കത്തിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക, പൊതുജനങ്ങൾക്ക് സേവനങ്ങൾ യഥാസമയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനപ്രതിനിധികളായിട്ടുള്ള 9 ആം വാർഡ് മെമ്പർ ജെ. ഗോപകുമാർ , 14-ആം വാർഡ് മെമ്പർ ആർ. രജിത , 18-ആം വാർഡ് മെമ്പർ ടി.എസ് സുനിൽ എന്നിവർ ഇന്ന് രാവിലെ 11 മണി മുതൽ 1 മണി വരെ പഞ്ചായത്ത് അങ്കണത്തിൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്ത് ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങൾ യഥാസമയം നട പ്പിലാക്കാതിരിക്കുകയും പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയ ബന്ധിതമായി നൽകാതിരിക്കുകയും , തെരുവ് വിളക്ക് കത്തിക്കുന്നതിനായി പഞ്ചായത്ത് ഫണ്ട് വിലയിരുത്തി ഇന്റർവ്യൂ നടത്തി ദിവസ വേതനാടിസ്‌ഥാനത്തിൽ ആളെ നിയമിക്കുകയും നിർവഹണ ഉദ്ദ്യോഗസ്ഥർ അത് യഥാസമയം നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം.

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,65,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,429 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 74,735 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 53 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 9 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 28,873 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 59 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9010 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1081, കൊല്ലം 1079, പത്തനംതിട്ട 475, ആലപ്പുഴ 360, കോട്ടയം 718, ഇടുക്കി 445, എറണാകുളം 1453, തൃശൂര്‍ 953, പാലക്കാട് 326, മലപ്പുറം 345, കോഴിക്കോട് 984, വയനാട് 242, കണ്ണൂര്‍ 414, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 74,735 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,17,785 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,10,429), 48.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,29,66,691) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,69,403)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6664 പുതിയ രോഗികളില്‍ 5646 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1409 പേര്‍ ഒരു ഡോസ് വാക്‌സിനും 2189 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2048 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 17 മുതല്‍ 23 വരെയുള്ള കാലയളവില്‍, ശരാശരി 82,389 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 2630 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 16%, 13%, 30%, 12%, 11%, 15% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനിൽ പ്രതിഭാ സംഗമവും വിദ്യാഭ്യാസ സഹായവും

വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് നടത്തിയ പ്രതിഭാ സംഗമം അടൂർ പ്രകാശ്. എം.പി. ഉദ്ഘാടനം ചെയ്തു. പഠന സഹായ വിതരണം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് നിർവ്വഹിച്ചു. മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജന.സെക്രട്ടറി എൻ. ഹരികൃഷ്ണൻ സ്വാഗതവും തങ്കപ്പൻ പിള്ള കൃതഞ്ജതയും രേഖപ്പെടുത്തി. വാർഡ് അംഗങ്ങളായ വി.ഉഷാകുമാരി, കൊട്ടറ മോഹൻ കുമാർ, ഫ്രാക് ജന.സെക്രട്ടറി ടി.ചന്ദ്രബാബു, ട്രഷറർ ജി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

ഭിന്നശേഷി കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെന്റെറിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ നിർവ്വഹിച്ചു

ആറ്റിങ്ങൽ: ബി.ആർ.സി സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സ്പെഷ്യൽ കെയർ സെന്ററിന്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ബി.ആർ.സി സ്പെഷ്യൽ എജ്യൂക്കേറ്റർ അമൃത പദ്ധതി വിശദീകരണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിലച്ചുപോയ ഭിന്നശേഷി കുട്ടികൾക്കുള്ള സംയോജിക വിദ്യാഭ്യാസം പുനർ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ സർക്കാർ പൊതു വിദ്യാലയങ്ങളിൽ സ്പെഷ്യൽ കെയർ സെന്റെറുകൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അവനവഞ്ചേരി ഹൈസ്കൂളിലും രണ്ടാം ഘട്ടമായി ഗവ.ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ, ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും. ഒരു ദിവസം പരമാവധി 10 കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ആഴ്ചയിൽ 3 ദിവസം പ്രവർത്തിക്കാനാണ് സർക്കാർ നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ 10 വരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമി പിൻതുണ നൽകുക എന്നതാണ് ഇത്തരം കെയർ സെന്റെറുകളിലൂടെ ലക്ഷ്യമിടുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നാൽപ്പതോളം കുട്ടികൾക്ക് ബി.ആർ.സി യുടെ ഈ സേവനം ലഭ്യമാവും. കൊവിഡിന് മുമ്പ് സംസ്ഥാന സർക്കാരിന്റെ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി പരിഹാര ബോധന ക്ലാസ് കുട്ടികൾക്ക് നൽകിയിരുന്നു. ജില്ലയിൽ 12 ബി.ആർ.സി കേന്ദ്രങ്ങളിൽ അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ സ്പെഷ്യൽ കെയർ സെന്റെർ ആരംഭിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആറ്റിങ്ങൽ നഗരസഭക്ക് കീഴിൽ 4 കേന്ദ്രങ്ങളാണ് ഇതിനായി സജ്‌ജീകരിച്ചിട്ടുള്ളത്. കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ പാഠ്യ വിഷയങ്ങൾ ചുമർ ചിത്രങ്ങളായും ക്ലാസ് റൂമുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.