ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ലീഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഘടകകക്ഷികള്‍ക്ക് റോള്‍ ഇല്ലെന്ന് എംഎം ഹസ്സന്‍; ലീഗിന് അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂര്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ഡല്‍ഹി: യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞടുക്കുന്ന കാര്യത്തില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസന്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകിയിട്ടില്ലെന്നും ഇനി വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അസാധാരണമായ നടപടികള്‍ ഉണ്ടാവുമല്ലോയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഹൈക്കന്‍മാന്‍ഡിന് എപ്പോഴും എല്ലാവരെയും വിളിക്കാം. അതിന്റെ ഭാഗമായാണ് മുന്‍പ്രസിഡന്റുമാരെ വിളിച്ചത്. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയക്കുള്ളിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാറുള്ളത്. കോണ്‍ഗ്രസിന് ഒരുനടപടിക്രമമുണ്ട്. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. കോണ്‍ഗ്രസിന്റെ ലീഡര്‍ ആരാണ് എന്നുള്ളത് കോണ്‍ഗ്രസ് ആണ് തീരുമാനക്കുക. അതില്‍ ഘടകക്ഷികള്‍ക്ക് ഒരു റോളുമില്ല. അവരോട് അഭിപ്രായം ചോദിച്ചാല്‍ അവര്‍ക്ക് പറയാം. ഇക്കാര്യത്തില്‍ എല്ലാ ഘടകക്ഷികളോടും അഭിപ്രായം ചോദിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞിട്ടുണ്ട്.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയായ നടപടിയാണോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ ഇതിന് മുന്‍പും വന്നിട്ടുണ്ടല്ലോ?. അതൊക്കെ സാധാരണ കോണ്‍ഗ്രസ് ചരിത്രത്തിലുള്ളതാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത് മാധ്യമങ്ങളാണെന്നും ഹസ്സന്‍ പറഞ്ഞു.

ജനവിധി മനസിലാക്കി കഴിയുന്നത്രയും വേഗം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണമെന്ന് മുതിര്‍ന്ന നേതാവ് തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കും മുന്‍പ് ഘടകക്ഷികളുടെ അഭിപ്രായം തേടും. ഇക്കാര്യത്തില്‍ ലീഗിന് അഭിപ്രായം പറയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുസ്ലീംലീഗ് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമാണ്. ഐക്യമുന്നണിയുടെ പ്രധാനപ്പെട്ട ഭാഗമാണ് ലീഗ്. അവര്‍ അവരുടെതായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച മുന്‍ കെപിസിസി പ്രസിഡന്റുമാരുടെയും വര്‍ക്കിങ് പ്രസിഡന്റുമാരുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും.

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് പഠന കിറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് പഠന കിറ്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് പഠനകിറ്റ്. സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് സ്‌കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പഠന കിറ്റിന് അർഹതയുള്ളത്.

2026-27 അധ്യയന വർഷത്തിൽ വിദ്യാർഥി ഏത് ക്ലാസിൽ പഠിക്കുന്നു എന്ന് വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. പ്രസ്തുത സർട്ടിഫിക്കറ്റിൽ രക്ഷാകർത്താവിന്റെ പേര് രേഖപ്പെടുത്തണം.

തൊഴിലാളി ജോലി ചെയ്യുന്ന ജില്ലയിലെ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത തീയതിയ്ക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ നിന്നും ലഭിക്കും. വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മേയ് 15 ആണ്.നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതും മതിയായ രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ നിരസിക്കും. ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല. പഠനകിറ്റ് അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് തീയതി മുതൽ 2 മാസത്തിനകം കിറ്റ് കൈപ്പറ്റണം.

‘മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം’; അസമിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ അധികാരമേറ്റു

‘മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം’; അസമിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ അധികാരമേറ്റു

ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഹിമന്ത അസം മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിർമ്മല സീതാരാമൻ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവർ പങ്കെടുത്തു.

അസം ഗണ പരിഷത്ത് അധ്യക്ഷനും ബോക്കാഖാട്ട് എംഎൽഎയുമായ അതുൽ ബോറ, ബിപിഎഫിന്റെ പ്രതിനിധി ചരൺ ബോറോ, മുൻ കേന്ദ്രമന്ത്രിയും ചായത്തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രാമേശ്വർ തേലി, അസമിലെ ആദ്യ വനിതാ ധനമന്ത്രിയും ഗോലാഘട്ട് എംഎൽഎയുമായ അജന്ത നിയോഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ​ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം മൂന്നാം തവണയും അധികാരം നിലനിർത്തിയത്. ബിജെപി തനിച്ച് 82 സീറ്റുകൾ നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി. മുതിർന്ന ബിജെപി നേതാവ് രഞ്ജിത് കുമാർ ദാസ് നിയമസഭ സ്പീക്കറാകുമെന്നാണ് സൂചന. നേരത്തെ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും രഞ്ജിത് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. കോൺ​ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വ ശർമ്മ 2015 ലാണ് ബിജെപിയിൽ ചേർന്നത്.

ഇരട്ടി മധുരത്തിന്റെ ‘കൃഷ്ണനിവാസ്’; ഒരേ വീട്ടിൽ നിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും

ഇരട്ടി മധുരത്തിന്റെ ‘കൃഷ്ണനിവാസ്’; ഒരേ വീട്ടിൽ നിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത പ്രഭാതം. പാലക്കാട് കൽമണ്ഡപം മീനാനഗറിലെ 34-ാം നമ്പർ വീടിന് മുമ്പെങ്ങുമില്ലാത്തൊരു തിളക്കമുണ്ടായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഒരു അപൂർവ്വതയ്ക്ക് ആ വീട് സാക്ഷ്യം വഹിക്കുകയാണ്. ഒരേ വീട്ടിൽ നിന്ന് ഒരേസമയം ഒരാൾ നിയമസഭയിലേക്കും മറ്റൊരാൾ ലോക്സഭയിലേക്കും—വി.കെ. ശ്രീകണ്ഠനും കെ.എ. തുളസിയും ഇനി കേരളത്തിലെ ആദ്യ ‘എം.പി – എം.എൽ.എ’ ദമ്പതികൾ. വോട്ടെണ്ണൽ കഴിഞ്ഞ് ആവേശം അടങ്ങും മുൻപേ, വിജയശ്രീലാളിതരായി ഈ ദമ്പതികൾ തങ്ങളുടെ പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയത് ഇരട്ടി സന്തോഷത്തിന്റെ പ്രഭയിലാണ്.

പ്രവചനം യാഥാർത്ഥ്യമായ നിമിഷം

“കേരളത്തിലെ ഒരു വീട്ടിൽ നിന്ന് തന്നെ എം.പിയും എം.എൽ.എയും വന്നാൽ അത്ഭുതപ്പെടേണ്ടതില്ല” എന്ന് വോട്ടെണ്ണലിന് തലേന്ന് വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ പലരും അതൊരു ആത്മവിശ്വാസ പ്രകടനമായേ കണ്ടുള്ളൂ. എന്നാൽ കൊങ്ങാട് മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആ പ്രവചനം ചരിത്രമായി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊങ്ങാട്, 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്താണ് കെ.എ. തുളസി നിയമസഭയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. സി.പി.എമ്മിലെ കരുത്തുറ്റ സ്ഥാനാർത്ഥി അഡ്വ. കെ. ശാന്തകുമാരിയെ വീഴ്ത്തി നേടിയ ഈ വിജയം കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്.

പാലുകാച്ചലിലെ രാഷ്ട്രീയ സൗഭാഗ്യം

വിജയാഘോഷങ്ങളുടെ തിരക്കിനിടയിലും നിശ്ചയിച്ചതുപോലെ തന്നെ ചൊവ്വാഴ്ച രാവിലെ ആറിന് പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നു. പാലക്കാട് മീനാനഗറിലെ ഈ വാടകവീടിന് ‘കൃഷ്ണനിവാസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷൊർണൂരിലെ ശ്രീകണ്ഠന്റെ കുടുംബവീടിന്റെ പേരും കൃഷ്ണനിവാസ് എന്നാണ്. ആ സ്മരണ നിലനിർത്താനാണ് താമസിക്കുന്ന വാടകവീടുകൾക്കെല്ലാം ഇതേ പേര് നൽകുന്നത്. അടുത്ത സുഹൃത്തുക്കൾക്കായി ഒരുക്കിയ പ്രഭാതഭക്ഷണത്തിനിടയിൽ രാഷ്ട്രീയ ചർച്ചകളേക്കാൾ ഉപരി ഒരു കുടുംബത്തിന്റെ കഠിനാധ്വാനത്തിന് ലഭിച്ച വലിയ അംഗീകാരത്തിന്റെ സംതൃപ്തിയായിരുന്നു പ്രകടമായിരുന്നത്.

വിവാഹം മുതൽ നിയമസഭ വരെ

2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു വി.കെ. ശ്രീകണ്ഠന്റെയും കെ.എ. തുളസിയുടെയും വിവാഹം. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലം അവർക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത അംഗീകാരമാണ്. നെന്മാറ എൻ.എസ്.എസ് കോളേജിൽ ചരിത്രവിഭാഗം മേധാവിയായും പ്രിൻസിപ്പൽ ഇൻ ചാർജായും സേവനമനുഷ്ഠിച്ച തുളസി, ചരിത്രം പഠിപ്പിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുക കൂടിയാണെന്ന് ഈ വിജയത്തിലൂടെ തെളിയിച്ചു. ഇനി മുതൽ കൽമണ്ഡപത്തെ ‘കൃഷ്ണനിവാസ്’ വെറുമൊരു വീടല്ല, കേരളത്തിന്റെ നിയമനിർമ്മാണ സഭകളിലെ രണ്ട് തലങ്ങളെ പ്രതിനിധീകരിക്കുന്ന കരുത്തുറ്റ ദമ്പതികളുടെ അധികാര കേന്ദ്രം കൂടിയാണ്.

നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി: പുതിയ തീയതി ഉടൻ പുറത്തുവിടും

നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി: പുതിയ തീയതി ഉടൻ പുറത്തുവിടും

ഡൽഹി: ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ.